ഉപ്പുതറ: ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടി കൂടി അറസ്റ്റില്‍. കഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തിരുവനന്തപുരം പാലോട് കള്ളിപ്പാറ കിഴക്കേക്കര വീട്ടില്‍ ഷിജി രാജി(49) നെയാണ് പീരുമേട് ഡി.വൈ.എസ്.പി. ജെ. കുര്യാക്കോസ് അറസ്റ്റു ചെയ്തത്.
/sathyam/media/post_attachments/cCIuN1fKqUseMwyq9r99.jpg)
കേസില്‍ നാലാം പ്രതിയാണ് ഷിജി രാജ്. ഒന്നും രണ്ടും പ്രതികളായ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റര്‍ വി. അനില്‍കുമാര്‍ (51), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി. ലെനിന്‍ (39) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വാച്ചര്‍മാരായ മത്തായിപ്പാറ മക്കാനിക്കല്‍ ടി.കെ. ലീലാമണി (42), ഇടുക്കി കോളനി, നീലാനപ്പാറയില്‍ കെ.എന്‍. മോഹനന്‍ (46), മത്തായിപ്പറ കവലയില്‍ കെ.ടി. ജയകുമാര്‍ (41) എന്നിവരുടെ അറസ്റ്റു രേഖപ്പെടുത്തി ജാമ്യം നല്‍കി വിട്ടയച്ചു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഡി.എഫ്.ഒ. ഉൾപ്പെടെ വനം വകുപ്പിലെ 13 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ ജില്ലാ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. എട്ടു പേര്‍ മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. തുടര്‍ന്നാണ് രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.