ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രവേഷ് ശുക്ലയുടെ വീട് അധികൃതര്‍ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അധികൃതര്‍ ബുധനാഴ്ച ജെ.സി.ബിയുമായി എത്തി വീട് പൊളിച്ചത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് നടപടിയെന്നാണ് സൂചന.
/sathyam/media/post_attachments/1QXWVd0uwLX1jnbm48bM.jpeg)
പ്രവേഷ് ശുക്ലയുടെ പിതാവ് രാമകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. വലിയ പോലീസ് സന്നാഹത്തോടെ രണ്ട് ജെ.സി.ബിയുമായി എത്തിയ ജില്ലാ ഭരണകൂടം വസതി പൊളിച്ചു നീക്കുകയായിരുന്നു. ആദ്യം വീടിന്റെ ഒരുഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് മറ്റുഭാഗങ്ങളും പൊളിച്ചു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, വീഡിയോ പഴയതാണെന്നും തെരഞ്ഞെടുപ്പ് അടുത്തതിനാൽ രാഷ്ട്രീയ ലക്ഷ്യംവച്ചാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പ്രവേഷ് ശുക്ലയുടെ സഹോദരി ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്റെ മകന്‍ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യില്ലെന്നും പിതാവും പ്രതികരിച്ചു.
പ്രവേഷ് ശുക്ല ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇയാള്‍ ബി.ജെ.പി. എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. സംഭവം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം, എസ്.സി-എസ്.ടി ആക്ട് എന്നിവ ചുമത്തിയായിരുന്നു അറസ്റ്റ്.