ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും ഭാര്യയുടേയും 52.24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഇതോടെ കേസിൽ ഇതുവരെ 128.78 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി.
/sathyam/media/post_attachments/VoMMVntykrBSSz6CBqpy.jpg)
ഡൽഹി ഹൈക്കോടതി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ഹൈക്കോടതി സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ചത്. ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മുൻ ഉപമുഖ്യമന്ത്രിയുടെ ഫ്ലാറ്റും 11 ലക്ഷം രൂപയും ബ്രിൻഡ്കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 16.45 കോടിയുടെ സ്വത്തും കണ്ടുകെട്ടി. അതിന് പുറമെ ഭാര്യ സിസോദിയയുടെ രണ്ട് സ്ഥാവര സ്വത്തുക്കൾ, രാജേഷ് ജോഷി ചാരിയറ്റ് പ്രൊഡക്ഷൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂമിയും ഫ്ലാറ്റും ഗൗതം മൽഹോത്രയുടെ ഭൂമിയും ഫ്ലാറ്റുകണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
അഴിമതി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഡൽഹി സർക്കാരിന്റെ മദ്യനയം ജൂലൈ 31ന് റദ്ദാക്കിയിരുന്നു. മദ്യനയക്കേസിൽ ഫെബ്രുവരി 26നാണ് സിബിഐ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെ അറസ്റ്റ് ചെയ്തത്. പലവട്ടം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.