കാസർകോട്: ഗോവയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടികൂടി. ഞായറാഴ്ച രാത്രി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് 2484 ലിറ്റർ ഗോവൻ നിർമ്മിത മദ്യം പിടികൂടിയത്.
/sathyam/media/post_attachments/0EIRrI6awjrwjkBiHVYd.jpg)
മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യ കടത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക കാർവാർ ബസാർ റോഡ് സ്വദേശി രാധാകൃഷ്ണ എസ്. കമ്മത്ത് (59) പിടിയിലായി. ഇയാളുടെ കയ്യിലുണ്ടായിരുന്ന 9000 രൂപയും പിടിച്ചെടുത്തു.
കേരളത്തിലേക്ക് വൻതോതിൽ മദ്യ കടത്ത് സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് അധികൃതർ മൂന്ന് ദിവസമായി ചെക്ക് പോസ്റ്റിൽ വ്യാപകമായി വാഹന പരിശോധന നടത്തുകയായിരുന്നു. അതിനിടയിൽ ഞായറാഴ്ച രാത്രി കർണാടക രജിസ്ട്രേഷനുള്ള ഗുഡ്സ് കാരിയർ ദോസ്ത് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തത്. പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ എക്സൈസ് വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു.
ചാക്കും ചകിരിയും കൊണ്ട് മറച്ച നിലയിലായിരുന്നു ഗുഡ്സ് വാഹനത്തിന്റെ പിൻഭാഗം. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മദ്യം ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ കണ്ടെത്തി. 750 മില്ലി ലിറ്ററിന്റെ 720 കുപ്പികളിലായി 540 ലിറ്ററും, 180 മില്ലി ലിറ്ററിന്റെ 10800 കുപ്പികളിലായി 1944 ലിറ്ററും ആകെ 2484 ലിറ്റർ ഗോവൻ മദ്യമാണ് കണ്ടെത്തിയത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ സജീവ് വി, സാബു കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് പി മഞ്ജുനാഥൻ വി, ദിനൂപ് കെ, അഖിലേഷ് എം.എം, ശ്യാംജിത്ത് എം എന്നിവർ പങ്കെടുത്തു.