മാവേലിക്കര: കൊലപാതകക്കേസില്‍ ഒളിവില്‍ പോയ പ്രതി 28 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ചെട്ടികുളങ്ങര പേള മാടശേരിച്ചിറയില്‍ വീട്ടില്‍ നിന്നും കോഴിക്കോട് ചെറുവണ്ണൂര്‍ കൊല്ലേരിതാഴം വീരാറ്റി തറയില്‍ (ശ്രീശൈലം) ശ്രീകുമാറി(ചിങ്കു-51)നെയാണ് അറസ്റ്റ് ചെയ്തത്. ചെട്ടികുളങ്ങര പേള ചേന്നത്തു വീട്ടില്‍ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍.
/sathyam/media/post_attachments/YSq6Mrolwb38hlNaPeFN.jpg)
1995 ജനുവരി 12നായിരുന്ന സംഭവം. ജയപ്രകാശുമായി കാട്ടുവള്ളില്‍ ക്ഷേത്ര ഗ്രൗണ്ടില്‍ വച്ച് പ്രമോദ്, ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ തമ്മില്‍ മുമ്പുണ്ടായ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയപ്രകാശ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവമറിഞ്ഞ് ശ്രീകുമാര്‍ ഒളിവില്‍ പോയി.
മാവേലിക്കര പോലീസ് കൊലപാതകക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണ നടപടികളുമായി പോയി. എന്നാല്‍ ശ്രീകുമാര്‍ ഒളിവില്‍ പോയതിനാല്‍ അഡീ.ജില്ലാ സെഷന്‍സ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
27 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ശ്രീകുമാറിനെ പിടികൂടാനായി ജില്ലാ പോലീസ് മേധാവി ചൈത്രതെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു. ചെട്ടികുളങ്ങരയിലെ ശ്രീകുമാറിന്റെ വീട് തന്നെ നിലവില്‍ ഇല്ല.
നാട്ടുകാരോടും ബന്ധുക്കളോടും അന്വേഷിച്ചെങ്കിലും ആരും കണ്ടിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ ശ്രീകുമാറിന്റെ നാട്ടില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ അനുസരിച്ച് മംഗലാപുരം, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ഇലക്ട്രീഷ്യനായി ഈ പ്രദേശങ്ങളില്‍ ജോലി ചെയ്ത ശേഷം ഇയാള്‍ കോഴിക്കോട് ജില്ലയില്‍ എത്തി ഹോട്ടല്‍ ജോലിയും കല്‍പണിയും ചെയ്ത് താമസിക്കുന്നെന്ന് വിവരത്തെത്തുടര്‍ന്ന് ജില്ലയിലെ എല്ലാ ഹോട്ടലുകളും കല്‍പണി കരാറുകാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തുന്നത്. കോഴിക്കോട് ഹോട്ടല്‍ ജോലി ചെയ്ത് വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കോഴിക്കോട് ചെറുവണ്ണൂരില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഡി.വൈ.എസ്.പി: എം.കെ. ബിനുകുമാര്‍, എസ്.എച്ച്.ഒ: സി. ശ്രീജിത്ത്, എ.എസ്.ഐ: റിയാസ് പി.കെ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ്ഷഫീക്ക്, അരുണ്‍ഭാസ്‌കര്‍, സിയാദ്.എസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.