കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം താറുമാറായി. കഴിഞ്ഞ 40 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് മഴയുണ്ടായിരിക്കുന്നത്. അതേസമയം, യമുനാ നദി അപകടരേഖ മറികടന്നതോടെ ഡൽഹി അതീവ ജാഗ്രതയിലാണ്.
യമുന നദിയിലെ ജലനിരപ്പ് ഇപ്പോള്‍ 206.24 മീറ്ററിലെത്തി, അപകടസൂചനയായ 205.33 മീറ്ററിൽ നിന്ന് അൽപം മുകളിലെത്തിയതോടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതൈ പാലിക്കണമെന്ന് സെൻട്രൽ വാട്ടർ കമ്മിഷൻ ചൊവ്വാഴ്ച അറിയിച്ചു. കൂടാതെ, ഡൽഹിയിലെ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി നോർത്തേൺ റെയിൽവേ അറിയിച്ചു.
ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനാ നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് ഹത്‌നികുണ്ഡ് ബാരേജിലൂടെ 2,15,677 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിട്ടതെന്ന് വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് അറിയിച്ചു.
അതേസമയം, തലസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴ ജനജീവിതം ഏറെ ദു:സ്സഹമാക്കി. ശനി, ഞായർ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയും തിങ്കളാഴ്ച പെയ്ത ശക്തമായ മഴയും കാരണം നഗരത്തിലെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടർന്നു.
കനത്ത മഴ എല്ലാ വിഭാഗങ്ങളേയും ബാധിച്ചു. ആളുകള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മണിക്കൂറുകള്‍ വേണ്ടി വന്നു. കനത്ത മഴ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴ ഹിമാചല്‍ പ്രദേശില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ചൊവ്വാഴ്ച ഹിമാചലിലെ വിവിധ ജില്ലകളിൽ "റെഡ്", "ഓറഞ്ച്" അലേർട്ടുകൾ പുറപ്പെടുവിച്ചതിനാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയിൽ തകർന്ന ഹിമാചൽ പ്രദേശിന് ഉടനടി ആശ്വാസം ലഭിക്കുന്ന സാഹചര്യമല്ല.
അടുത്ത 24 മണിക്കൂർ മലയോര സംസ്ഥാനത്തിന്‍റെ നിരവധി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാണ്ഡി, കിന്നൗർ, ലാഹൗൾ-സ്പിതി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്.
കഴിഞ്ഞ 50 വർഷത്തിനിടെ ഇത്രയും കനത്ത മഴ സംസ്ഥാനത്ത് കണ്ടിട്ടില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. 12 പ്രധാന പാലങ്ങൾ തകർന്നു.
കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ വലിയ നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിൽ 20 പേരാണ് മരിച്ചത്. മലയോര സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ നിരവധി വിനോദസഞ്ചാരികൾ കുടുങ്ങി. കനത്ത മഴ മൂലം സംഭവിച്ച അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടം 3,000 കോടി മുതൽ 4000 കോടി രൂപ വരെ കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഹിമാചൽ മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് സാഹചര്യം വിലയിരുത്തി. കേന്ദ്രത്തിന്‍റെ പൂർണ്ണ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.