തിരുവല്ല: ഏറെ കോളിളക്കം സൃഷ്ടിച്ച പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതിയെ 17 വര്‍ഷത്തിന് ശേഷം പിടികൂടി ക്രൈംബ്രാഞ്ച്.
പുല്ലാട് വടക്കേകവല വടക്കേചട്ടുകുളത്ത് വീട്ടില്‍ രമാദേവി (50) യുടെ കൊലപാതകത്തിലാണ് റിട്ട. പോസ്റ്റ് മാസ്റ്റര്‍ കൂടിയായ ഭര്‍ത്താവ് സി.ആര്‍. ജനാര്‍ദ്ദനന്‍നായര്‍ (75) പിടിയിലായത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കൊലപാതകം നടന്ന ആറുമാസം കഴിഞ്ഞ് ജനാര്‍ദ്ദനന്റെ വീട്ടിലെ കിണറ്റില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ പുരണ്ട കത്തി പോലീസ് കണ്ടെടുത്തിരുന്നു. രമാദേവിയുടെ കൈകളില്‍ നിന്നും ലഭിച്ച 40 മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയ്ക്ക് ഒടുവിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് ജനാര്‍ദ്ദനന്‍ മൊഴി നല്‍കി. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2006 മെയ് 26ന് വൈകിട്ട് ഏഴിനാണ് രമാദേവിയെ വീടിനുള്ളില്‍ കഴുത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനാര്‍ദ്ദനന്‍ നായര്‍ തന്നെയാണ് കൊലപാതക വിവരം പുറത്തറിയിച്ചത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ കോയിപ്രം പോലീസ് മേല്‍നടപടിക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി സംസ്‌ക്കരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ജനാര്‍ദ്ദനന്റെ വീടിനോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണം നടത്തിവന്നിരുന്ന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയുമായ ചുടലമുത്തുവിനെ കൊല നടന്ന് അടുത്ത ദിവസം മുതല്‍ കാണാതായതിനാല്‍ അന്വേഷണം ഇയാള്‍ക്ക് നേരെ തിരിഞ്ഞു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൊലപാതക കേസിലെ പ്രതിയെ പിടികൂടാത്തതിന് എതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ജനാര്‍ദ്ദനന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, ഇയാള്‍ കോടതിയെ സമീപിക്കുംമുമ്പ് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തിരുന്നു. തുടര്‍ന്ന്, നടന്ന തുടരന്വേഷണത്തിന്റെ ഭാഗമായി ചുടലമുത്തുവിന് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ക്രൈംബ്രാഞ്ച് സംഘം തെങ്കാശിയില്‍നിന്നും കണ്ടെത്തി. പിന്നീട്, നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.