കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു സാക്ഷികൾ കൂടി കൂറുമാറി. 58-ാം സാക്ഷിയായ താമരശേരി ചുണ്ടപ്പൊയിൽ മണി, 59-ാം സാക്ഷിയായ തച്ചംപൊയിൽ കുന്നമ്മൽ വീട്ടിൽ അഫ്‌സൽ എന്നിവരാണ് വിസ്താരത്തിനിടെ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം നാലായി. 155-ാം സാക്ഷിയും സി.പി.എം. നേതാവുമായ പി. പ്രവീൺകുമാർ, നോട്ടറി സി.വി. ജയകുമാർ എന്നിവരാണ് നേരത്തെ കൂറുമാറിയവർ.
/sathyam/media/post_attachments/DhZ8QCUtDn1Nb8COOnkb.jpg)
നേരത്തേ പോലീസിനു നൽകിയ മൊഴിക്കു വിരുദ്ധമാണ് ഇവരുടെ പുതിയ മൊഴിയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും കൂറുമാറിയതായി പ്രത്യേക കോടതി ജഡ്ജി എസ്ആർ ശ്യാംലാൽ പ്രഖ്യാപിച്ചു. മൂന്നാം പ്രതി പ്രജികുമാറിന്റെ കടയിൽനിന്നു സയനൈഡ് കണ്ടെത്തിയതിനു സാക്ഷികളായിരുന്നു മണിയും അഫ്‌സലും. താമരശേരി പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ മുള്ളേരി കോംപ്ലക്‌സിൽ ബാർബർ ഷോപ്പ് നടത്തുന്നയാളാണ് മണി.
/sathyam/media/post_attachments/tBqjZmNKKhgRDYqUL508.jpg)
ഇതേ കെട്ടിടത്തിൽ മംഗല്യ ഫാൻസി ആൻഡ് ടെയ്ലറിങ് മെറ്റീരിയൽസ് എന്ന സ്ഥാപനം നടത്തുന്നയാളാണ് അഫ്‌സൽ. പരിശോധന സമയത്ത് പോലീസ് തയ്യാറാക്കിയ മഹസറിൽ ഇരുവരും ഒപ്പിട്ടിരുന്നു. എന്നാൽ, പരിശോധന നടത്തുമ്പോൾ അവിടെയുണ്ടായിരുന്നു. എന്നാൽ, പ്രജികുമാറിന്റെ കടയിൽ നിന്ന് സയനൈഡ് കണ്ടെടുക്കുന്നത് കണ്ടിട്ടില്ലെന്നുമാണ് പുതിയ മൊഴി. പ്രജികുമാറുമായി 20 വർഷത്തെ അടുത്തബന്ധമുണ്ടെന്ന് ഇവർ കോടതിയിൽ സമ്മതിച്ചു.
നിരീക്ഷണ മഹസറും സെർച്ച് ലിസ്റ്റും ഒപ്പിട്ടത് ഒരേ ദിവസമാണോ എന്ന് മൂന്നാം പ്രതി പ്രജികുമാറിന്റെ അഭിഭാഷകൻ ചോദിച്ചപ്പോൾ ഇക്കാര്യം ഓർമ്മ കിട്ടുന്നില്ലെന്ന് അഫ്‌സൽ അറിയിച്ചു. ജോളിയുടെ വീടും പരിസരവും പരിശോധിച്ച് പോലീസ് നിരീക്ഷണ മഹസർ തയ്യാറാക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നെന്ന് 63-ാം സാക്ഷി എ.കെ. അബ്ദുൾ നാസർ മൊഴി നൽകി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ, അഡീഷണൽ സ്‌പെഷൽ പ്രോസിക്യട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.