തെലങ്കാന: ആന്ധ്രാപ്രദേശിൽ തക്കാളി വിറ്റ് 30 ലക്ഷം രൂപയോളം നേടിയ കർഷകനെ മോഷ്ടാക്കൾ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ ബോധുമല്ലാദിന്നെ ഗ്രാമത്തിലെ തക്കാളി കർഷകനായ രാജശേഖർ റെഡ്ഡിയാണ് (62) കൊല്ലപ്പെട്ടത്.
/sathyam/media/post_attachments/bQo4rjBelDYHuCzVdHKe.jpg)
ഗ്രാമത്തിന് പുറത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പാൽ വിൽക്കാൻ പോയതിനിടെയാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. അടുത്തിടെ തക്കാളി വിറ്റ് ഇയാൾ 30 ലക്ഷം രൂപ നേടിയതായി റിപ്പോർട്ടുകളുണ്ട്.
മോഷ്ടാക്കൾ കൈകൾ രണ്ടും കയറുപയോഗിച്ച് ബന്ധിച്ചശേഷം തുണി കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്നതിന് മുമ്പ് കുറച്ച് ആളുകൾ രാജശേഖറിനെ തിരക്കി വന്നിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം രാജശേഖറിന്റെ കൃഷിയിടം പരിചയമില്ലാത്ത കുറച്ചാളുകൾ സന്ദർശിച്ചിരുന്നു. തക്കാളി വാങ്ങുന്നതിന് താത്പര്യമുണ്ടെന്ന് പറഞ്ഞാണ് ഇവർ എത്തിയത്. തുടർന്ന് രാജശേഖർ പാൽ വിൽക്കുന്നതിന് പോയെന്ന് മനസ്സിലാക്കിയ അവർ അവിടെനിന്നും പോകുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
അടുത്തിടെ തക്കാളി വിറ്റ് രാജശേഖർ 30 ലക്ഷം രൂപ നേടിയിരുന്നുവെന്ന് ഇയാളുടെ സമീപവാസികൾ പറഞ്ഞു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകം നടന്ന സ്ഥലം സബ് ഇൻസ്‌പെക്ടർ ആർ. ഗംഗാധർ റാവു സന്ദർശിച്ചു. കേസ് അന്വേഷത്തിന് നാല് സംഘങ്ങൾ രൂപവത്കരിച്ചതായി ഡിവൈഎസ്പി കെ. കേശപ്പ പറഞ്ഞു.