വിവിധ ജില്ലകളിലായി വലിയ തോതില്‍ മയക്കുമരുന്ന് കടത്തൽ, വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വിൽപ്പന, തുടര്‍ച്ചയായി ലഹരി ഇടപാട്; തൊടുപുഴയിൽ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു

author-image
neenu thodupuzha
New Update

തൊടുപുഴ: തുടര്‍ച്ചയായി ലഹരി ഇടപാട് നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. തൊടുപുഴ തെക്കുംഭാഗം കാരിക്കോട് പാറയാനിയ്ക്കല്‍ അനൂപ് കേശവന്‍ (39), കുമാരമംഗലം പള്ളിക്കുറ്റി പഴേരിയില്‍ സനൂപ് സൊബാസ്റ്റ്യന്‍ (39) എന്നിവര്‍ക്കെതിരേയാണ് പിറ്റ് എന്‍.ടി.പി.എസ്. പ്രകാരം കേസെടുത്ത് കാപ്പ ചുമത്തിയത്.

Advertisment

publive-image

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വലിയ തോതില്‍ മയക്കുമരുന്ന് കടത്തുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വിപണനം നടത്തുകയും ചെയ്തതിന് ഇവര്‍ക്കെതിരേ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പിറ്റ് എന്‍.ടി.പി.എസ്. ആക്ട് പ്രകാരം കേസെടുക്കാന്‍ ജില്ലാ പോലീസിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വെള്ളിയാഴ്ച ലഭിച്ചിരുന്നു.

ജില്ലാ പോലീസ് മേധാവി നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് തൊടുപുഴ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പ്രതികളെ പിടികൂടുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് പ്രതികളെ തടവില്‍ പാര്‍പ്പിക്കുക. ഇതിനൊപ്പം മുന്‍ കാലങ്ങളിലെ ഇവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം നടത്തി സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കും. നിരോധിത ലഹരി ഉല്‍പ്പന്ന കേസുകളില്‍ തുടര്‍ച്ചയായി പ്രതികളാകുന്നവര്‍ക്കെതിരേ സമാനമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് പറഞ്ഞു.

Advertisment