കാക്കനാട്: വരാപ്പുഴ പെണ്‍വാണിഭ കേസിലെ പ്രതിയെ കാക്കനാട് സ്ത്രീ പീഡനക്കേസില്‍ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. തക്കാക്കര ക്ഷേത്രത്തിനു സമീപമുള്ള ട്രിനിറ്റി ഫ്‌ളാറ്റില്‍ താമസിക്കുന്ന സക്കറിയ(53)യാണ് പിടിയിലായത്.
ഇയാള്‍ പീഡിപ്പിച്ചതായി രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തെ തെന്നു പോലീസ് പറഞ്ഞു. കാക്കനാട് സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നടത്തി വരവേ കോഴിക്കോട് സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടി കൂടി ഇയാള്‍ക്കെതിരെ പരാതി നൽകിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഇയാളുടെ ഫ്‌ളാറ്റില്‍ വച്ച് പലവട്ടം പീഡിപ്പിച്ചെന്നാണ് കാക്കനാട് സ്വദേശിനിയുടെ പരാതി. അതേസമയം തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ മാസങ്ങളോളം പൂട്ടിയിട്ടും പിന്നീട് പടമുഗളിലെ ബാര്‍ ഹോട്ടലില്‍ കൊണ്ടുപോയും നിരന്തരം പീഡിപ്പിച്ചതായാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.
മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതെ നെടുമ്പാശ്ശേരിയിലെ ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടി ഇയാളില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേക്ക് പോയെങ്കിലും പ്രതി ഫോണിലും സോഷ്യല്‍ മീഡിയ വഴിയും ശല്യം തുടര്‍ന്നതായി പോലീസ് പറയുന്നു.
എറണാകുളത്ത് വന്നാല്‍ അപായപ്പെടുത്തുമെന്ന ഭീഷണി ഭയന്നാണ് പെണ്‍കുട്ടി കോഴിക്കോട് ബേപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തത്. അവിടെ നിന്നുള്ള പരാതിയും ലഭിച്ചതോടെയാണ് കാക്കനാട് സ്വദേശിനിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ തൃക്കാക്കര സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തത്.
വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച് പീഡിപ്പിച്ച കേസിലും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ചേരാനല്ലൂര്‍ കേന്ദ്രമായുള്ള പെണ്‍വാണിഭ സംഘത്തിനു കാഴ്ചവച്ച കേസിലും ഇയാൾ പ്രതിയാണ്.
മട്ടന്നൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സക്കറിയയെ എറണാകുളം സ്‌പെഷ്യല്‍ കോടതി 2014ല്‍ ശിക്ഷിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിരവധി പെണ്‍കുട്ടികളുടെയും ഇടപാടുകാരുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്നും സംശയമുണ്ട്.
കാക്കനാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സി.ഐ. ഷാബു. സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ഐ റഫീഖ്, ധര്‍മ്മജന്‍, മണി, സി.പി.ഒമാരായ നൗഷാദ്, വൈശാഖ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.