മലയാളിയും മാറിത്തുടങ്ങി. ആണും പെണ്ണും മാത്രമല്ലാതെ ആണും ആണും, പെണ്ണും പെണ്ണും തമ്മില്‍ പ്രണയിക്കന്നതിന് സമൂഹം തടസമല്ലെന്ന് കോടതി വരെ പറഞ്ഞു. ഒരു പക്ഷെ കേരളത്തെ ഞെട്ടിച്ച ലെസ്ബിയന്‍ പ്രണയമാണ് ആദിലയുടേത്. പങ്കാളിയെ കാണാനില്ലെന്ന് പറഞ്ഞ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തതോടെയാണ് ഇവരുടെ സ്വവര്‍ഗ പ്രണയം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവായ മുപ്പത്തടം സ്വദേശി മുഹമ്മദാലിയെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടികൊണ്ടുപോയെന്നാരോപിച്ച് ആദില പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ആദില കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. ഹർജിയെ തുടർന്ന് പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിൻ താമരശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായി. തുടർന്ന് കേരളത്തിൽ എത്തിയതിന് ശേഷവും പ്രണയം തുടർന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിച്ചു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ ബഹളം വച്ചപ്പോൾ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകർത്താക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ നിന്നുമാണ് ബന്ധുക്കൾ ബലം പ്രയോഗിച്ച് ഫാത്തിമ നൂറയെ കൂട്ടികൊണ്ടുപോയത്.