തിരുവനന്തപുരം : കരമനയാറ്റില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍. പരീക്ഷാപ്പേടി മൂലമുള്ള ആത്മഹത്യയെന്ന പൊലീസ് നിഗമനം ബന്ധുക്കള്‍ തള്ളി. ഐജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്നാണു പൊലീസിന്റെ വിശദീകരണം.
കരമന നെടുങ്കണ്ടം സ്വദേശിയും പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുമായ അഭിജിത്തിനെ ഞായാറാഴ്ച വൈകിട്ട് കാണാതായിരുന്നു. പിറ്റേദിവസം വൈകിട്ട് കരമനയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷയിലുള്ള ഭയം മൂലം വീട്ടില്‍ നിന്ന് ഒളിച്ചുപോയ ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇത് വീട്ടുകാര്‍ പൂര്‍ണമായും തള്ളിക്കളയുന്നു.
വീട്ടില്‍ നിന്ന് ടീ ഷര്‍ട്ടും ബര്‍മൂഡയും ധരിച്ചാണ് ഇറങ്ങിയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായെങ്കിലും മൃതദേഹം ലഭിച്ചപ്പോള്‍ പൂര്‍ണ നഗ്നനായിരുന്നു. ഇതാണ് ദുരൂഹതയുടെ മറ്റൊരു കാരണം. ഗൗരവമായ അന്വേഷണം വേണമെന്നു ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി ധരിച്ച ബർമുഡ, ബനിയൻ, കണ്ണട, ചെരുപ്പ് എന്നിവ മൃതദേഹത്തിലോ സമീപത്തോ ഉണ്ടായിരുന്നില്ല.
മൃതദേഹം കണ്ട ഭാഗത്തേക്ക് അഭിജിത്ത് ഒറ്റയ്ക്ക് നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ വസ്ത്രങ്ങള്‍ എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരമില്ല. ആറിന്റെ പരിസരങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിട്ടില്ല.