കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അടക്കം നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജഡ്ജിയെ മാറ്റാൻ വിധിച്ചാൽ അത് ഇത്തരം കേസുകളിൽ നിർണായകമായ ഒരു വഴിത്തിരിവാകുകയും ചെയ്യും.
/sathyam/media/post_attachments/7MeMHhHhPdULov27Lqnu.jpg)
നവംബർ 16-നാണ് കേസിൽ വാദം പൂർത്തിയാക്കി, കോടതി വിധി പറയാൻ മാറ്റിയത്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനം ഉണ്ടാകും.
വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സർക്കാരും നടിയും രംഗത്തെത്തിയത്. ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടർന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയിൽ താൻ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു.
നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. 80 സാക്ഷികളെ വിസ്തരിച്ചെങ്കിലും വിചാരണ ഈ രീതിയിൽ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സർക്കാർ അറിയിച്ചു. പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയിൽ പെരുമാറുന്നത്.
എട്ടാം പ്രതി ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. വിസ്താരം തടസ്സപ്പെടുത്താൻ പ്രതിഭാഗം പല രീതിയിൽ ശ്രമിച്ചിട്ടും കോടതിയിടപെട്ടില്ല. കോടതി തന്നെ പലവട്ടം മാനസികമായി തേജോവധം ചെയ്തെന്ന് നടിയും അറിയിച്ചു.