ന്യൂഡല്‍ഹി: കഴിഞ്ഞ വർഷം ലോക്‌ഡൗൺ കാലയളവിൽ വിമാന സർവ്വീസ് നിർത്തലാക്കിയതുമൂലം യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് വിവിധ എയർലൈനുകൾ ഇനിയും ടിക്കറ്റ് തുക തിരിച്ചു നൽകാനുണ്ടെന്ന് അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിന് വ്യോമയാന വകുപ്പ് സഹമന്ത്രി വി. കെ സിംഗ് ലോക്സഭയിൽ മറുപടി നൽകി.
ലോക്‌ഡൗണിനെ തുടർന്ന് യാത്ര മുടങ്ങിയ ടിക്കറ്റുകളുടെ തുക വിമാന കമ്പനികൾ പ്രത്യേക അക്കൗണ്ടിലേക്കു മാറ്റിയിരുന്നു. ഇതിൽ ഉപയോഗിക്കാത്ത തുക 2021 മാർച്ച് 31ന് മുൻപ് തിരികെ നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
സ്‌പൈസ്ജറ്റ് 36.67 കോടി രൂപ ഇനിയും തിരിച്ചു നൽകാനുണ്ട്. എയർ ഇന്ത്യ ഇനിയും തുക തിരികെ നൽകാനുണ്ടോയെന്ന് മറുപടിയിൽ വ്യക്തമല്ല. വിസ്താര 10.8 കോടി രൂപ ഉപയോഗിക്കാത്ത കണക്കിൽ പെടുത്തിയിട്ടുണ്ട്. ഡി. ജി. സി. എ ഇക്കാര്യത്തിൽ വിലയിരുത്തൽ നടത്തുന്നുണ്ടെന്നും മറുപടിയിൽ വ്യക്‌തമാക്കി.