കൊച്ചി: രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നേരം ചോദ്യം ചെയ്യല്‍ നീണ്ടു. അന്വേഷണ സംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കവരത്തിയിലെ പൊലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് നാലരയ്ക്ക് അഭിഭാഷകനൊപ്പമാണ് ആയിഷ ചോദ്യംചെയ്യലിനു ഹാജരായത്. ശനിയാഴ്ച ഉച്ചയ്ക്കു 12ന്റെ വിമാനത്തിൽ കൊച്ചിയിൽനിന്നു അഗത്തിയിലെത്തിയ ആയിഷയും അഭിഭാഷകനും അവിടെനിന്നു ഹെലികോപ്റ്ററിലാണ് കവരത്തിയിലെത്തിയത്.
നാല് ദിവസം കൂടി ആയിഷ ലക്ഷദ്വീപില്‍ തുടരും. ജൈവായുധ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. കേസിൽ, ആയിഷ സുൽത്താനയെ അറസ്റ്റ് ചെയ്താൽ താൽക്കാലിക ജാമ്യത്തിൽ വിടണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.