മുംബൈ : മഹാരാഷ്ട്രയിൽ മന്ത്രിസഭയിലെ രണ്ടാമൻ എൻസിപിയിൽ നിന്നു തന്നെ. ഇതുൾപ്പെടെ 16 മന്ത്രി സ്ഥാനങ്ങളാകും എൻസിപിക്ക്. മുഖ്യമന്ത്രിയടക്കം 15 മന്ത്രിസ്ഥാനങ്ങൾ ശിവസേനയ്ക്കും 12 മന്ത്രിമാർ കോൺഗ്രസിനും.
ബിജെപിയിലേക്കു കൂറുമാറി, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എൻസിപിയിൽ തിരികെയെത്തിയ അജിത് പവാറിനെ തന്നെയാകും പാർട്ടി ഉപമുഖ്യനായി നിർദേശിക്കുക. എംഎൽഎമാരുമായുള്ള ചർച്ചകളും മാധ്യമങ്ങളോടു പ്രതികരിക്കുന്ന ചുമതലയുമെല്ലാം അജിത് സ്വയം ഏറ്റെടുത്തു ചെയ്യുകയാണ്. അദ്ദേഹത്തിനെതിരെ എൻസിപിയിൽ എതിർ ശബ്ദമൊന്നും ഉയരുന്നുമില്ല..
ആദ്യഘട്ട പട്ടികയിൽതന്നെ അജിത്തിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ കോൺഗ്രസും ശിവസേനയും എതിർത്തെങ്കിലും ഒന്നോ, രണ്ടോ ആഴ്ചകൾക്കു ശേഷം ഇതിനു തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ, മുൻ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവർക്ക് പ്രധാന വകുപ്പുകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.