മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍വിവാദം എന്‍സിപി അന്വേഷിക്കും; മാത്യൂസ് ജോര്‍ജിന് ചുമതല

New Update

publive-image

മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍വിവാദം എന്‍സിപി അന്വേഷിക്കും. ഇതിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനെ ചുമതലപ്പെടുത്തിയെന്ന് എന്‍സിപി നേതൃത്വം അറിയിച്ചു.ശശീന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല എന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം. വിഷയത്തില്‍ നിയമനടപടി തുടരട്ടേയെന്നും നേതൃത്വം പ്രതികരിച്ചു. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂര്‍വ്വമായി ഫോണ്‍ ടാപ്പ് ചെയ്തതാണെന്നും എന്‍സിപി നേതാക്കള്‍ പറഞ്ഞു.അതേസമയം പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് എ കെ ശശീന്ദ്രന്റെ വിശദീകരണം.

Advertisment

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. എ കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോണ്‍ കോള്‍ എത്തിയത്. മന്ത്രി എ കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാര്‍ട്ടിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാര്‍ട്ടിയില്‍ പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസാണ് മന്ത്രി തീര്‍പ്പാക്കാന്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോള്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുന്നുണ്ട്. നല്ല രീതിയില്‍ എന്നു പറഞ്ഞാല്‍ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്.

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ കെ ശശീന്ദ്രന്‍ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാര്‍ച്ച് ആറിനാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരി പറഞ്ഞത്.

Advertisment