ദില്ലി: കൊവിഡ് മാനദണ്ഡങ്ങൾ പറയുന്ന കോളർ ട്യൂണിൽ ഇനി മുതൽ നടൻ അമിതാബ് ബച്ചന്റെ ശബ്ദമില്ല. വ്യാഴാഴ്ച്ചയോട് കൂടിയാണ് പുതിയ കോളർ ട്യൂൺ ആരംഭിച്ചത്. കൊവിഡ് 19ന്റെ പുതിയ വാക്‌സിൻ വിതരണത്തിന്റെ രണ്ട് ദിവസം മുമ്പാണ് കോളർ ട്യൂൺ മാറ്റിയത്. പഴയ കൊവിഡ് കോളർട്യൂൺ നിർബന്ധമായി കേൾപ്പിക്കുന്നതിനെ തുടർന്ന് പലർക്കും പരാതികൾ ഉണ്ടായിരുന്നു.
പുതിയ കോളർട്യൂൺ ഒരു സ്ത്രീയുടെ ശബ്ദത്തിലാണ് ഉള്ളത്. കൊവിഡ് വാക്‌സിൻ കുത്തിവെപ്പിനെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണം ഉണ്ടാക്കുന്നതിനാണ് പുതിയ കോളർ ട്യൂൺ ഒരുക്കിയിരിക്കുന്നത്.
‘ഈ പുതുയ വർഷം വാക്‌സിന്റെ രൂപത്തിൽ പ്രതീക്ഷയും നൽകിയിരിക്കുകയാണ്. ഇന്ത്യയിൽ ഉദ്പാദിപ്പിച്ച വാക്‌സിൻ സുരക്ഷിതവും, മികച്ചതും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമാണ്.’ എന്നാണ് പുതിയ കോളർ ട്യൂണിൽ പറയുന്നത്.
കുറച്ച് ദിവസം മുമ്പാണ് അമിതാബ് ബച്ചൻ കൊവിഡ് മാനദണ്ഡങ്ങൾ പറയാൻ യോഗ്യനല്ലെന്ന് പറഞ്ഞ് കോളർ ട്യൂൺ പിൻവലിക്കാൻ രാകേഷ് എന്ന സാമൂഹ്യ പ്രവർത്തകൻ ഹർജി സമർപ്പിച്ചത്. ബച്ചനും കുടുബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ ജനങ്ങളോട് പറയാൻ ബച്ചൻ യോഗ്യനല്ലെന്നാണ് ഹർജിയിൽ പറയുന്നത്.
കൊവിഡിനെതിരെ പോരാടുന്ന അറിയപ്പെടുന്ന പല വ്യക്തികളും പണം വാങ്ങാതെ കോളർട്യൂണിനായി ശബ്ദം നൽകാൻ തയ്യാറാണ്. അമിതാബ് ബച്ചനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ അദ്ദേഹം കൊവിഡ് മാനദണ്ഡങ്ങൾ ജനങ്ങളോട് പറയുന്നത് ശരിയല്ല എന്നായിരുന്നു പരാതിക്കാരന്റെ വാദം.
2020 ജൂലൈയിലാണ് അമിതാബ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു ബച്ചൻ. അമിതാബ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അടുത്ത ദിവസം തന്നെ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐശ്വര്യ റായ്, ജയാ ബച്ചൻ, ആരാധ്യ എന്നിവർ രോഗബാധിതരായിരുന്നില്ല.