മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ . മലയാളികളുടെ പ്രിയ നടൻ മോഹൻലാലാണ് അമ്മയുടെ പ്രസിഡന്റ്. പ്രധാനപ്പെട്ട പല അഭിനേതാക്കളും ഭാരവാഹികളാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ അമ്മ എന്ന സംഘടനയിൽ ഇല്ലാത്തത് ജനാധിപത്യമാണ്.
/sathyam/media/post_attachments/MZMnk55TK1kglBzgv4pB.jpg)
താര രാജാക്കന്മാർ ഉൾപ്പെടുന്ന ഒരു ലോബിയാണ് അമ്മയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
15ാം നിയമസഭയിലെ രണ്ടംഗങ്ങൾ അമ്മ എന്ന സംഘടനയിലെ പ്രമുഖരാണ്. ഇവരുടെയൊക്കെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ അമ്മയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കും. ഏറ്റവും വലിയ ഉദാഹരണം തിലകനാണ്.
വെട്ടിത്തുറന്ന് അഭിപ്രായം പറഞ്ഞിരുന്ന തിലകനെ അമ്മ ഭാരവാഹികൾക്ക് ഇഷ്ടമല്ലായിരുന്നു. തിലകനെ അമ്മയിൽ നിന്ന് വെളിയിലാക്കി. സുരേഷ് ഗോപിയെ അമ്മയുടെ ഏഴയലത്ത് അടുപ്പിക്കത്തില്ല.
ഇപ്പോഴിതാ അമ്മയിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഔദ്യോഗിക വിഭാഗം കരുക്കൾ നീക്കുന്നു. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വനിതകളെ മത്സരിപ്പിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മണിയൻപിള്ള രാജുവിനെ തേജോവധം ചെയ്യുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് നടൻ സിദ്ദിഖ് ഇട്ടിരിക്കുന്നു.
മലയാളികൾ ഹൃദയത്തിലേറ്റി നടക്കുന്നവരാണ് ഇതെല്ലാം ചെയ്യുന്നത് എന്നതാണ് ഖേദകരം.
തങ്ങളെ അപമാനിച്ചവർക്കെതിരെ അമ്മയിൽ പരാതി നൽകിയ നടിമാരെ പുറത്താക്കി.
എന്തൊരു ജനാധിപത്യം.
മോഹൻലാൽ തലപ്പത്തിരിക്കുന്ന സംഘടനയിൽ നടക്കുന്ന കാര്യമാണ് ഇത് എന്ന് ആലോചിക്കണം. ഏറ്റവും അവസാനം ജനാധിപത്യപരമായി ഒരു തിരഞ്ഞെടുപ്പ് നടക്കാൻ പോലും ഔദ്യോഗികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ലോബി സമ്മതിക്കുന്നില്ല.
ഷമ്മി തിലകൻ ഒരു സ്ഥലത്ത് ഒപ്പിട്ടില്ല എന്ന് പറഞ്ഞ് പത്രിക തള്ളി. നിയമപരമായി വരണാധികാരിയുടെ മുമ്പിൽ വച്ച് പത്രിക നൽകുമ്പോൾ ഇടേണ്ട ഒപ്പാണ് അത്. പൂജപ്പുര രാധാകൃഷ്ണനാണ് വരണാധികാരി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടി നടക്കുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളു.
കോവിഡ് സമൂഹത്തെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സമ്പന്നരായ വലിയ താരങ്ങളും കൊച്ചു താരങ്ങളും ഉൾപ്പെടുന്ന അമ്മ കോവിഡ് രോഗികൾക്കായി എന്ത് ചെയ്തു എന്നറിയാൻ താൽപര്യമുണ്ട്.
ജനാധിപത്യ ബോധം പുലർത്തി എല്ലാ അംഗങ്ങളേയും ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ അമ്മ എന്ന സംഘടന പിരിച്ച് വിടുന്നതായിരിക്കും ഉചിതം.