കൊച്ചി: കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരിയെ കൊച്ചിയില്‍ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മകള്‍ നേരിട്ട മാനസിക പീഡനങ്ങള്‍ വെളിപ്പെടുത്തി പിതാവ് അലക്‌സാണ്ടര്‍. അനന്യയ്ക്ക് ആശുപത്രിയില്‍ ശരിയായ പരിചരണം ലഭിച്ചില്ലെന്നും രണ്ട് ശസ്ത്രക്രിയ നടത്തിയ ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കി വഞ്ചിച്ചെന്നും അച്ഛന്‍ ആരോപണം ഉന്നയിച്ചു. സ്വാകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനന്യയുടെ പിതാവ്.
2020 ജൂണില്‍ ലോക്ഡൗണ്‍ സമയത്തായിരുന്നു അനന്യയുടെ ശസ്ത്രക്രിയ. ഞാന്‍ ആശുപത്രിയിലെത്തുമ്പോള്‍ ആറ് ട്യൂബുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് എട്ട് ദിവസം ഞാന്‍ കൂടെയുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം ഒരു ശസ്ത്രക്രിയ കൂടി ചെയ്യണമെന്ന് അര്‍ജുന്‍ ഡോക്ടര്‍ പറഞ്ഞു.
എന്റെ കൈയ്യില്‍ ഒരു പൈസ ഇല്ലെന്നും എന്നെ വെച്ച് പഠിക്കുകയാണോ എന്നെ കൊല്ലുമോ എന്നെല്ലാം അനന്യ ചോദിച്ചു. അപ്പോള്‍ ഈ ശസ്ത്രക്രിയയ്ക്കായി ബില്ല അടക്കേണ്ടതില്ലെന്നും പുറത്തുനിന്ന് ഒരു ഡോക്ടര്‍ വരുമെന്നും നിങ്ങള്‍ സഹകരിച്ചാല്‍ മാത്രം മതിയെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മുന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടക്കുമെന്ന് പറഞ്ഞു. രണ്ടാം ദിവസം ഡോക്ടര്‍ വന്ന് ശസ്ത്രക്രിയ ചെയ്തു.
പിന്നാലെ അമ്പതിനായിരം രൂപയുടെ ബില്ലും വന്നു. ആ അവസ്ഥയില്‍ പിന്നെ ചോദിക്കാമെന്ന് പറഞ്ഞ് അത് വിട്ടു. പിറ്റേന്ന് ഇപ്പോള്‍ തന്നെ അടയ്ക്കണമെന്ന് പറഞ്ഞ് മറ്റൊരു ബില്ലുതന്നു. മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് അന്ന് 151000 രൂപയാണ ബില്ല് വന്നത്. ആദ്യം വന്ന നാല് ലക്ഷത്തിന് മേലെ രൂപയുടെ ബില്ലിന് പുറമെയായിരുന്നു ഇത്. ഞാന്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോക്ടര്‍ മറുപടി പറയാതെ പോയി.
ഈ അമ്പതിനായിരത്തിന് പ്രത്യേക ബില്ല് വേണ്ടെന്നും പഴയ ബില്ലിന്റെ കൂടെ ചേര്‍ക്കാനും ഡോക്ടര്‍ പറഞ്ഞത് എന്റെ മുന്നില്‍വെച്ചായിരുന്നു. ആകെ 550000 ത്തിലധികം രൂപയാണ് എന്റെ അറിവില്‍ ഈ ശസ്ത്രക്രിയയ്ക്കായി അവര്‍ അനന്യയുടെ കൈയ്യില്‍ നിന്ന് വാങ്ങിയത്. ഒരു രൂപ പോലും അവരതില്‍ നിന്ന് കുറച്ച് കൊടുത്തില്ല.
തൊട്ടതിനും പിടിച്ചതിനുമെല്ലാം ബില്ലുവന്നിരുന്നു. ഒരു തലയിണ മാറുന്നതിനും ബെഡ്ഷീറ്റ് മാറുന്നതിനും അടക്കം ബില്ല് വരും. ഡിസ്ചാര്‍ജ് ചെയ്ത് പോകുമ്പോള്‍ അരിച്ചാക്ക് തള്ളുന്നതുപോലെയാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വണ്ടിയിലേക്ക് തള്ളിയത്.
ആശുപത്രിയില്‍ കഴിയുമ്പോള്‍ തന്നെ ഒട്ടും വയ്യാതായി വിളിച്ചാലും ഏറ്റവും അവസാനം മാത്രമേ ഡോ. അര്‍ജുന്‍ എത്തുകയുള്ളൂ. അപ്പോഴെല്ലാം എന്നെ വെച്ച് പഠിക്കുകയാണോ നിങ്ങളെന്ന് അനന്യ ചോദിച്ചിരുന്നു. അസ്വസ്ഥകളെക്കുറിച്ച് പറഞ്ഞാല്‍ തന്നെ അതും ഡോക്ടര്‍ ശ്രദ്ധിക്കില്ലായിരുന്നു. നമ്മള്‍ പറയുന്നത് കേള്‍ക്കാതെ നഴ്‌സിന് നിര്‍ദേശം കൊടുത്തുപോകും.
വീട്ടിലും ആശുപത്രിയിലുമായി 45 ദിവസത്തോളം ഞാന്‍ അനന്യയോടൊപ്പമുണ്ടായിരുന്നു. ആ സമയത്തെല്ലാം അസ്വസ്ഥയും വേദനയും കൊണ്ട് അനന്യ പുളയുകയായിരുന്നു. ഒരുമണിക്കൂറില്‍ പത്ത് പാഡ് മാറ്റണം. ഒരു യാത്രപോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വാഹനത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും കണ്ടാല്‍ സങ്കടം തോന്നും.
പിന്നീട് ഞാന്‍ നാട്ടില്‍ പോയി. അതിന് ശേഷം രണ്ടുതവണ അനന്യയ്ക്ക് വയ്യാതെയായി കൂടെ ഉണ്ടായിരുന്ന കുട്ടി ആശുപത്രിയിലെത്തിച്ചു എന്നാണ് പിന്നീട് അറിഞ്ഞത്. അപ്പോഴെല്ലാം ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കൊടുക്കുന്ന ചികിത്സപോലും നല്‍കാതെ രണ്ട് മരുന്നു കൊടുത്ത് വിടുകയായിരുന്നു. ശസ്ത്രക്രിയ ചെയ്ത അര്‍ജുന്‍ ഡോക്ടര്‍ അപ്പോഴൊന്ന് പരിശോധിക്കാന്‍ പോലും തയ്യാറാകാതെ മാറിനിന്നു. അതും പോരാതെ പ്രതികാരനടപടിപോലെ കൂടുതല്‍ ബില്ലും നല്‍കി. ഇത് ചോദ്യം ചെയ്തപ്പോള്‍ ഉന്തും തള്ളുമായി.
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും തീരെ വയ്യാതെ ആശുപത്രിയില്‍പോയപ്പോള്‍ വീണ്ടും മര്‍ദിച്ചു. ഇതിനെതുടര്‍ന്ന്് അനന്യ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തു. പൊലീസ് ആശുപത്രിയില്‍ അന്വേഷിക്കാന്‍ എത്തി് ആശുപത്രി പിആര്‍ഒയെ മാറ്റി നിര്‍ത്തി സംസാരിച്ചു. ആ നടപടി ഒരു പ്രഹസനമായി അവിടെ തീര്‍ന്നു.
പിന്നീട് ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ഇത്രയും ശാരീരിക അസ്വസ്ഥതകളുടെണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഇത്രയും പണം ചിലവാക്കിയതിന് ശേഷം ജോലി ചെയ്ത് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും ഡോക്ടറുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലുപോലും ഉണ്ടാകുന്നില്ലെന്നും അനന്യ പറഞ്ഞു.
പിന്നീട് അസ്വസ്ഥകള്‍ സഹിക്കാന്‍ വയ്യാതെ ഫോണ്‍വഴിയും വാട്‌സ്ആപ്പ് വഴിയും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഡോക്ടറോ ആശുപത്രി അധികൃതരോ പ്രതികരിക്കാന്‍ തയ്യാറായില്ല. അനന്യയുടെ അഭിഭാഷക ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുപോലും അവര്‍ ഫോണെടുത്തില്ല, അതെല്ലാം വലിയ മാനസിക ബുദ്ധിമുട്ടാണ് അനന്യയ്ക്ക് ഉണ്ടാക്കിയത്.
ഈ ശസ്ത്രക്രിയ കൊണ്ട് ഉണ്ടായ ശാരീരിക, സാമ്പത്തിക ബുദ്ധിമുട്ടുകളല്ലാതെ അനന്യയ്ക്ക് മറ്റ് ബുദ്ധിമുട്ടുകളുള്ളതായി അറിയില്ലെന്നും ജീവിക്കാന്‍ വഴിമുട്ടി നിരാശയിലായിരുന്നു അനന്യയെന്നും പിതാവ് അലക്‌സാണ്ടര്‍ പറഞ്ഞു.