ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി കടക്കെണിയുടെ പേരില്‍ അംബാനി കുടുംബത്തിനു പടിയിറക്കം. അനിൽ അംബാനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനം രാജിവച്ചത്. കടക്കെണിയിലായ റിലയൻസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ വിറ്റുകൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് അനിൽ അംബാനിയുടെ രാജി.
ഛായ വിരാനി, റിന കരാനി, മഞ്ചരി കാക്കർ, സുരേഷ് രംഗാക്കര്‍ എന്നീ ഡയറക്ടര്‍മാരും അനിൽ അംബാനിക്കൊപ്പം രാജിവച്ചു. ശനിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്കിയ നോട്ടീസിലാണ് അഞ്ച് പേരും രാജിവച്ച വിവരം അറിയിച്ചത്.
കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി.മണികണ്ഠന് നേരത്തേ രാജിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലാഭമായ 1,141 കോടി രൂപയുമായി തട്ടിച്ച് നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ റിയലന്‍സ് കമ്പനിയുടെ നഷ്ടം 30,142 കോടിയാണ്.
വോഡാഫോണ്‍ ഐഡിയയുടെ ജൂലൈ-സെപ്റ്റംബര്‍ മാസത്തിലെ നഷ്ടം 50,921.9 കോടിയാണ്. 23,000 കോടിയാണ് ഭാരതി എയര്‍ടെലിന്റെ നഷ്ടമെന്ന് വ്യാഴാഴ്ച വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അംബാനിയുടെ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ ഓഗസ്റ്റില്‍ നിര്‍ത്തിയിരുന്നു.
മറ്റു ചില സ്ഥാപനങ്ങള്‍ നിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനിലിന്റെ കമ്പനികള്‍ക്കായി പ്രതിരോധ കരാറുകള്‍ ഉള്‍പ്പെടെ പലതും നല്‍കിയെങ്കിലും അതൊന്നും പിടിച്ചു നില്ക്കാന് കച്ചിതുരുമ്പായില്ല.