തിരുവനന്തപുരം: ദത്തെടുപ്പ് വിവാദത്തിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കുടുംബ കോടതി. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. ഇപ്പോൾ കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിലപാട്.
കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതിയിൽ നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
ശിശു ക്ഷേമ സമിതിയെ കോടതി വിമർശിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതോ അതോ കൈമാറിയതോ എന്ന് വ്യക്തമാക്കണം. സത്യവാങ്ങ്മൂലത്തിൽ ജനറൽ സെക്രട്ടറിയുടെ ഒപ്പില്ല. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നവംബർ ഒന്നിന് തീരുമാനം അറിയിക്കണം.
പൊലീസ് അന്വേഷണ റിപ്പോർട്ട് സീൽ വച്ച കവറിൽ നൽകണം. കുട്ടിയെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോയെന്ന് വ്യക്തമാക്കണം. ഉപേക്ഷിച്ചതാണെന്ന് ശിശുക്ഷേമ സമിതി കോടതിയിൽ പറഞ്ഞു. അന്തിമ വിധി വരുന്നതുവരെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്കൊപ്പം താമസിപ്പിക്കാനും കോടതി ഉത്തരവായി.