തിരുവനന്തപുരം ∙ പൂതന പ്രയോഗത്തില്‍ മന്ത്രി ജി.സുധാകരനെതിരെ നടപടിക്ക് സാധ്യത. വിഷയം സമര്‍ഥമായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് യു ഡി എഫും സ്ഥാനാര്‍ഥിയും. അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി.സുധാകരന്റെ പരാമർശത്തിൽ കലക്ടറുടെ റിപ്പോർട്ട് കിട്ടിയെന്നും നടപടി വൈകില്ലെന്നും മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണർ ടിക്കാറാം മീണ വ്യക്തമാക്കി .
ഡിജിപിയുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നാണ് മീണ പറഞ്ഞത് . എന്നാൽ റിപ്പോർട്ട് മന്ത്രിക്ക് അനുകൂലമാക്കാൻ കലക്ടർക്ക് മേൽ സമ്മർദ്ദമുണ്ടായെന്നു യുഡിഎഫ് ആരോപിച്ചു.
അതേസമയം മന്ത്രി ജി.സുധാകരൻ ‘പൂതന’ എന്നു വിളിച്ച് അപമാനിച്ചെന്ന ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ മന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകും വിധത്തിലാണ് കലക്ടറുടെ റിപ്പോർട്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു .
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാകും തുടർനടപടിയെന്ന മുഖ്യ തിരെഞ്ഞടുപ്പ് കമ്മിഷണറുടെ നിലപാടിനെതിരെയും യുഡിഎഫ് വിയോജിപ്പ് രേഖപ്പെടുത്തി. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര നിരീക്ഷകയെ ചുമതലപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ കളക്റ്റര്‍ക്കും ഡിജിപിക്കുമെതിരെ ശക്തമായ പ്രതിക്ഷേധവുമായി രംഗത്തിറങ്ങാനാണ് യു ഡി എഫിന്‍റെ നീക്കം. ഇക്കാര്യത്തില്‍ ഇടതുമുന്നണിക്കും ആശങ്കയുണ്ട്. ഷാനിമോള്‍ ഉസ്മാന് അനുകൂലമായ സഹതാപ തരംഗത്തിനു സാധ്യതയുണ്ടോ എന്ന സന്ദേഹം ഇടതുപക്ഷത്ത് ശക്തമാണ്.
കഴിഞ്ഞ തവണ ഏക തോല്‍വി ഏറ്റുവാങ്ങിയ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഷാനിമോളോട് വോട്ടര്‍മാര്‍ക്ക് അനുകമ്പ ഉണ്ടെന്ന സംശയങ്ങള്‍ക്കിടെയാണ് മന്ത്രി സുധാകരന്‍ പുറത്തുവിട്ട വിവാദം യു ഡി എഫ് ആയുധമാക്കുന്നത്. പാലായില്‍ മാണി സി കാപ്പന് അനുകൂലമായി മാറിയ ഘടകങ്ങള്‍ അരൂരില്‍ ഷാനിമോള്‍ക്ക് അനുകൂലമായി മാറുമോയെന്ന ആശങ്ക എതിര്‍ ക്യാമ്പില്‍ ശക്തമാണ്.