ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി നിത്യാനന്ദയുടെ കൈലാസയ്ക്ക് അമേരിക്ക നൽകിയ 'സിസ്റ്റര്‍ സിറ്റീസ്' പദവി പിൻവലിച്ചു. ചതിയിലൂടെയാണ് നിത്യാനന്ദ, നെവാർക്ക് (Newark) മേയറിൽ നിന്ന് ഈ പദവി നേടിയെടുത്തതെന്നും അത് ഉടനടി പ്രാബല്യത്തോടെ പിൻവലിക്കുന്നതായും അമേരിക്ക പ്രഖ്യാപിച്ചു.
ഈ പദവിയുടെ പിൻബലത്തിലാണ് തൻ്റെ രാജ്യമായ കൈലാസയ്ക്ക് അമേരിക്കയുടെ അംഗീകാരം ലഭിച്ചുവെന്നും ആർക്കുവേണമെങ്കിലും ഇ-പൗരത്വത്തിന് അപേക്ഷിക്കാമെന്നുമുള്ള ഇന്റെനെറ്റ് പരസ്യം നിത്യാനന്ദയുടെ പേരിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഈ തട്ടിപ്പിൽ ആരും വീഴാതിരിക്കുക. ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ സർട്ടിഫിക്കറ്റിന്റെ കുറുക്കു വഴികളിലൂടെ കടന്നുകൂടിയ നിത്യാനന്ദയുടെ സംഘവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവരുടെ പ്രസംഗം ഉൾപ്പെടെയുള്ള സന്ദേശങ്ങളും യൂ എൻ രേഖകളിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഈ നടപടി.
അമേരിക്കയിലെ നെവാർക്ക് മേയറും കൈലാസ പ്രതിനിധികളും തമ്മിൽ ഇക്കഴിഞ്ഞ 2023 ജനുവരി ഒന്നിനാണ് സിസ്റ്റർ സിറ്റി എഗ്രിമെന്റ് ഒപ്പിട്ടത്. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളും, വിവാദങ്ങളും നിയമവിരുദ്ധപ്രവർത്തനങ്ങളും നടത്തുന്ന ഒരു വ്യക്തിയുമായുള്ള ഉടമ്പടി തുടരാനാകില്ലെന്നും അതു കൊണ്ട് അത് റദ്ദാക്കുന്നുവെന്നുമാണ് നെവർക്ക് മേയർ കൗൺസിൽ അറിയിക്കുന്നത്.
ഇതിനിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ ഇ-പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നു എന്ന് കാണിച്ചുള്ള തട്ടിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് 2019 മുതൽ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയും നിരവധി ലൈംഗീകാതിക്രമക്കേസുകളിൽ പ്രതിയുമായ നിത്യാനന്ദ.