അഫ്ഗാനിസ്ഥാനിലെ ഹാസ്യകലാകാരനായിരുന്ന നാസർ മൊഹമ്മദിനെ (ഖാഷ) മർദ്ദിക്കുകയും മരത്തിൽ കെട്ടിയിട്ടശേഷം കൊലപ്പെടുത്തുകയും ചെയ്ത രണ്ടു താലിബാനികളെയും അറസ്റ്റ് ചെയ്തതായി താലിബാൻ വക്താവ് ജബീഹുള്ള മുജാഹിദ് അറിയിച്ചു.
ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുമെന്നും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മേലിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിർദ്ദേശം അനുയായികൾക്ക് നൽകിയി ട്ടുണ്ടെന്നും ജബീഹുള്ള മുജാഹിദ് വാർത്താലേഖകരോട് പറഞ്ഞു.
ഹാസ്യകലാകാരനായിരുന്ന ഖാഷ അഭിനേതാവ് എന്നതിലുപരി അഫ്‌ഗാൻ ദേശീയ പോലീസ് സേനയുടെ അംഗം കൂടിയായിരുന്നു. അതാണദ്ദേഹം താലിബാന്റെ നോട്ടപ്പുള്ളിയായത്. ഖാഷയെ പിടികൂടി വിചാരണ ചെയ്യാനായിരുന്നു താലിബാൻ നേതൃത്വം നിർദ്ദേശിച്ചിരുന്നത്.
അഫ്‌ഗാനിൽ നിന്നും വരുന്ന ഏറ്റവും പുതിയ വാർത്തകൾ ആശങ്കയുണർത്തുന്നതാണ്. താലിബാൻ കീഴടക്കിയ പ്രദേശങ്ങളിൽ അവർ നിരവധി യാളുകളെ കൊലപ്പെടുത്തിയതായും സ്‌കൂളുകൾക്ക് തീയിട്ടതായും സ്ത്രീകൾ ജോലിക്കു പോകുന്നതിന് വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.