ഡല്‍ഹി: പി.എം കെയേഴ്സ് ഫണ്ടിലൂടെ രാജസ്ഥാന് ലഭിച്ചത് തകരാറുള്ള വെൻറിലേറ്ററുകളാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇവ ചിലപ്പോൾ രോഗികളുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചതായി ഗെലോട്ട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗെലോട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചു.
1900 വെൻറിലേറ്റുകളാണ് കേന്ദ്രം തന്നത്. അതിന്റെ സ്ഥാപിക്കുന്നതും അറ്റകൂറ്റപ്പണി നടത്തുന്നതും കേന്ദ്രത്തിന്‍റെ ചുമതലയാണ്. ഈ വെൻറിലേറ്ററുകളിൽ പലതിനും സാങ്കേതിക തകരാറുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ചില വെൻറിലേറ്ററുകളുടെ മർദ്ദം കുറയുന്നുണ്ട്. വെൻറിലേറ്ററുകളിൽ ചിലത് രണ്ട് മണിക്കൂർ വരെ മാത്രമാണ് തുടർച്ചയായി പ്രവർത്തിച്ചത്. ഓക്സിജൻ സെൻസറിനും കംപ്രസറിനും തകരാർ കണ്ടെത്തിയിട്ടുണ്ട്. വെൻറിലേറ്ററുകളുടെ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു.
വെൻറിലേറ്ററുകളുടെ തകരാർ പരിഹരിക്കാൻ 11 ആളുകളെ അയക്കുമെന്നാണ് നിർമ്മാണ കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ആറ്പേർ മാത്രമാണ് എത്തിയത്. പരിചയക്തുറവ് മൂലം അവർക്ക് തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഡോക്ടർമാർക്ക് കമ്പനി ജീവനക്കാരുടെ സമീപനത്തിൽ തൃപ്തിയില്ലെന്നും ഗെലോട്ട് കത്തിൽ ചൂണ്ടിക്കാട്ടുന്നു.