ദുബായ്: ബി.ആർ.ഷെട്ടിരണ്ട് പ്രമുഖ ഇന്ത്യൻ ബാങ്കുകളിൽ നിന്നും വായ്പയെടുത്തിട്ടുണ്ടെന്നു സൂചന. എൻഎംസിയുടെ ഓഹരി ഉടമസ്ഥാവകാശവും ആസ്തികളും കൈമാറ്റം ചെയ്യുന്നതു തടയണമെന്നു നിർദേശിച്ച യുഎഇ അധികൃതർ, അന്വേഷണം ഊർജിതമാക്കി. ഷെട്ടിയെയും 5 പങ്കാളികളെയും പ്രതിചേർത്ത് അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) നൽകിയ കേസിലും നടപടികൾ തുടരുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്.
കൂട്ടാളികൾ ചതിച്ചെന്നും കമ്പനിയിൽ അവർ ക്രമക്കേടുകൾ നടത്തിയെന്നും ഷെട്ടി വെളിപ്പെടുത്തിയിരുന്നു. വ്യാജരേഖ ചമച്ചു തട്ടിപ്പു നടത്തിയവരിൽ മുൻ ജീവനക്കാരും നിലവിലുള്ളവരും പങ്കാളികളാണെന്നും ആരോപിച്ചു.
2012ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട എൻഎംസി ചുരുങ്ങിയ കാലംകൊണ്ട് നേടിയത് 76,000 കോടി രൂപയാണ്. പിന്നാലെ യുഎഇ എക്സ്ചേഞ്ച് ഉൾപ്പടെ 7 കമ്പനികൾ ചേർന്നുള്ള ഫിനാബ്ലറും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. എൻഎംസി ഓഹരിവില 10 ൽ നിന്ന് 2500 പൗണ്ട് വരെയെത്തി.
ഇതിനിടെ, ട്രാവലെക്സ് എന്ന കൂറ്റൻ പണമിടപാട് കമ്പനി ഏറ്റെടുക്കാനായി എൻഎംസി ഓഹരികൾ യുഎഇയിലെ 10 ബാങ്കുകൾ ഉൾപ്പടെ ലോകത്തെ വിവിധ ബാങ്കുകളിൽ പണയം വച്ചു. ബാങ്കുകൾ മൽസരിച്ചു വായ്പ നൽകിയത് 75,000 കോടിയോളം രൂപ. അബുദാബിയിലെ ഏറ്റവും വലിയ ബാങ്കായ എഡിസിബി മാത്രം നൽകിയത് 30,000 കോടി രൂപ.
യുഎസ് ഊഹക്കച്ചവട കമ്പനി ‘ മഡി വാട്ടേഴ്സ്’ എൻഎംസിയിൽ നിക്ഷേപത്തിന് ആഗ്രഹിച്ചതു മുതലാണു പ്രശ്നങ്ങൾ പുറത്തുവന്നത്. ശരിയായ ആസ്തിയല്ല എൻഎംസി കാണിച്ചിട്ടുള്ളതെന്നും ഓഹരി ഇടപാടിൽ ക്രമക്കേടുണ്ടെന്നും അവർ ആരോപിച്ചു. ക്രമക്കേട് ഉന്നയിച്ച് വില താഴ്ത്തിയ ശേഷം ഓഹരി വാങ്ങിക്കൂട്ടി പിന്നീടു വിറ്റു ലാഭം നേടാനായിരുന്നു മഡിവാട്ടേഴ്സ് നീക്കം.