വില്ലൻവേഷങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് സോൾട്ട് ആൻഡ് പെപ്പറിലേക്കു വിളിക്കുന്നതെന്ന് ബാബുരാജ്. ആഷിക്ക്അബുവിന്റെ ‘ ഡാഡികൂളി’ ൽ അഭിനയിച്ച സൗഹൃദം ഗുണംചെയ്തു. കഥകേൾക്കാൻ ആഷിക്കിന്റെ താമസസ്ഥലത്തേക്കു ചെന്നപ്പോൾ ശ്യാമും ദിലീഷുമെല്ലാം അവിടെയുണ്ടായിരുന്നു.
ഭക്ഷണത്തിന്റെ സമയമായപ്പോൾ നമുക്കെന്തെങ്കിലും ഉണ്ടാക്കാമെന്നുപറഞ്ഞ് ഞാനും ആഷിക്കും ബൈക്കെടുത്തുപോയി അങ്ങാടിയിൽനിന്ന് ഇറച്ചിയെല്ലാം വാങ്ങി അടുക്കളയിൽ കയറി. പാചകം നടന്നുകൊണ്ടിരിക്കുമ്പോഴാണ്അവർ പറഞ്ഞത് ഈ സിനിമയിൽ കരുതിവെച്ച വേഷം ഇതുതന്നെയാണെന്ന് പറയുന്നത്.
വില്ലന്‍ വേഷത്തില്‍ നിന്നും കോമഡിയിലേയ്ക്കുള്ള തന്‍റെ മാറ്റം പെട്ടെന്നായിരുന്നുവെന്ന് താരം പറയുന്നു. സോൾട്ട് ആൻഡ് പെപ്പറിനുശേഷം കോമഡിവേഷങ്ങളുടെ ഘോഷയാത്രയായി. കഥാപാത്രം ഹിറ്റായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്ന് ദോശചുടലായിരുന്നു പ്രധാനപരിപാടിയെന്ന് താരം പറയുന്നു. ഹോട്ടൽ ഉദ്ഘാടനങ്ങളുടെ നീണ്ട നിര! കോമഡിട്രാക്കിൽ തളച്ചിടപ്പെട്ടുപോകുമെന്ന് മനസ്സിലായപ്പോൾ ബോധപൂർവം കുതറിമാറി.
‘ കൂദാശ’ പോലുള്ള സിനിമകൾ അങ്ങനെയാണ് സംഭവിച്ചത്. കരിയറിൽ മികച്ച അഭിപ്രായം ലഭിച്ച സിനിമയായിരുന്നു കൂദാശ. വേണ്ടത്ര തിയേറ്റർ സപ്പോർട്ട് ലഭിക്കാത്തത് അന്ന് കൂദാശ സിനിമയ്ക്ക് തിരിച്ചടിയായി.