ബഗ്ദാദിലെ യു.എസ് എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം

New Update

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുള്ള യു.എസ് എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്കു സമീപം ഇന്നു രാത്രി പതിച്ചതെന്ന്എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കാറ്റാക്രമണം. പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെനിന്നുള്ള വിഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. 'സുരക്ഷാ സ്ഥാനത്തേക്കു മാറുക' എന്നു സ്പീക്കറിലൂടെ നിര്‍ദേശിക്കുന്നതും വിഡിയോകളില്‍ കേള്‍ക്കാം.

ഇറാഖിലെ യു.എസ് സൈനിക സാന്നിധ്യത്തിനെതിരേ 25-നു ബഗ്ദാദില്‍ പ്രതിഷേധ റാലി നടന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്കു സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്നു പതിച്ചത്. ഇത്തവണ എംബസിക്കു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈഗ്രിസ് നദിയുടെ പടിഞ്ഞാറന്‍ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍.

ഇറാന്റെ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖില്‍ യുഎസ് വ്യോമാക്രമണത്തില്‍ വധിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു.

കാത്യുഷ റോക്കറ്റാക്രമണങ്ങളാണ് എംബസിക്കു സമീപം നേരത്തേ ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല.

rocket baghda attack us embassy
Advertisment