Advertisment

തന്റെ സിനിമയേക്കുറിച്ച് പത്രത്തില്‍ വന്നത് അസത്യം, 'നയം വ്യക്തമാക്കി' മേനോന്‍

New Update

'നയം വ്യക്തമാക്കുന്നു' എന്ന ബാലചന്ദ്രമേനോന്‍ ചിത്രം മലയാള സിനിമാ പ്രേക്ഷകന്റെ മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. എന്നാല്‍, തന്റെ ചിത്രത്തിന്റെ പിന്നാമ്പുറ കഥയുമായി ബന്ധപ്പെട്ട് ഒരു പത്രത്തില്‍ അച്ചടിച്ചുവന്ന വാര്‍ത്താ ശകലത്തില്‍ ഏതാനും ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'നയം വ്യക്തമാക്കുന്നു' എന്ന എന്റെ ചിത്രത്തിന്റെ പിന്നാമ്പുറക്കഥയായി പ്രസിദ്ധീകൃതമായ ഒരു പത്രത്തില്‍ ആവശ്യമില്ലാത്ത കടന്നുകൂടിയ രണ്ടു അസത്യങ്ങള്‍ വായിച്ചപ്പോള്‍ അത് ഒന്ന് തിരുത്തണമെന്ന് തോന്നി. അതുകൊണ്ടു തന്നെ ഫെസ്ബൂക് മിത്രങ്ങള്‍ ആദ്യം ആ പത്രശകലം വായിക്കുക .എന്നിട്ടു എന്റെ കുറിപ്പ് വായിക്കുക... ഗുഡ് നൈറ്റ് മോഹന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പിന്നാമ്പുറത്തു ഒരു പാട് രസകരമായ കഥകള്‍ ഉണ്ട്. അത് സാവകാശം എന്റെ യൂ ട്യൂബ് ചാനലിലൂടെ പിന്നീട് പ്രതിപാദിക്കാം.

'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണവുമായി ഞാന്‍ ശാന്തിയെ സമീപിച്ചു എന്ന് പറയുന്നത്ത് അവാസ്തവമാണ്. ഈ ചിത്രത്തിന്റെ രചനയുമായി ഞാന്‍ തിരുവന്തപുരത്തു 'ഹോട്ടല്‍ ഗീതി' ലിരിക്കുമ്പോള്‍ മരിച്ചുപോയ എന്റെ സുഹൃത്ത് ശ്രീനാഥ് പതിവില്ലാതെ എന്നെ കാണാനായി അവിടെ വരുന്നു. കൂടെ പതിവില്ലാതെ ശാന്തിയുമുണ്ട്. ശ്രീനാഥിന്റെ ഭാഷ കടമെടുത്താല്‍ 'ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ്' പ്പോഴത്തെ ഈ മീറ്റിംഗ്. ശാന്തി അഭിനയിക്കാതെ ഇനി ജീവിതം മുന്നോട്ടു പോവുക അസാധ്യം.

അതുകൊണ്ടു ശാന്തിയെ എന്റെ ചിത്രത്തില്‍ ഒന്നു സഹകരിപ്പിക്കണം (ഇത് നടക്കുമ്പോള്‍ മമ്മൂട്ടിക്കൊന്നും ഈ ചിത്രത്തെപ്പറ്റി ഒരു ധാരണയുമില്ലെന്നു കൂടി ഓര്‍ക്കുക) ഒരു സ്‌നേഹിതന്‍ അയാളുടെ ഭാര്യക്ക് വേണ്ടി എന്നെ സമീപിച്ചപ്പോള്‍ എങ്ങിനെയും ഒന്ന് സഹായിക്കണമെന്നേ അപ്പോള്‍ തോന്നിയുള്ളൂ. ഒരു നായിക പദവിയായി അത് പരിണമിച്ചത് ശാന്തിയുടെ 'നല്ല സമയം' കാണ്ടാണെന്നേ ഞാന്‍ കരുതുന്നുള്ളൂ . അത് എങ്ങിനെ ശാന്തിക്കനുകൂലമായി ഭവിച്ചു എന്നത് യൂ ട്യൂബില്‍ പിന്നീട് കേള്‍ക്കാം.

സത്യം ഇങ്ങനെയിരിക്കെ ഞാന്‍ ശാന്തിയുടെ കാള്‍ ഷീറ്റിനായി ഞാന്‍ സമീപിച്ചു എന്ന പത്ര വാര്‍ത്ത അബദ്ധം.അടുത്തത്, ക്ലൈമാക്‌സില്‍ അഭിനയിക്കാന്‍ വന്ന മമ്മൂട്ടിയെ കൂവണമെന്നു ഞാന്‍ കോളജ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു എന്നത് ശുദ്ധ അബദ്ധം. ആ രംഗത്തിനു സാക്ഷിയായ ശാന്തി അങ്ങിനെ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ല്ലെങ്കില്‍ തന്നെ ഈ പത്രവാര്‍ത്ത തയ്യാറാക്കിയ ആള്‍ ആ ചിത്രം കണ്ടിട്ടില്ല എന്ന് എനിയ്ക്കു ബോധ്യമായി. ആള്‍ സെയിന്റ്‌സ് കോളേജിലെ ഒരു ചടങ്ങിന് മമ്മൂട്ടിയെന്ന മന്ത്രി വരുമ്പോള്‍ അവിടെ വച്ച് തന്നില്‍നിന്നും സൗന്ദര്യപ്പിണക്കത്തില്‍ പിരിഞ്ഞിരിക്കുന്ന ഭാര്യയായ ശാന്തികൃഷ്ണ എന്ന കോളേജ് അദ്ധ്യാപികയെ കണ്ടുമുട്ടുന്നു.

അത്യന്തം വികാര നിര്‍ഭരമായ ഈ രംഗത്തു ആര് ആരെ കൂവാനാണ് എന്നുകൂടി ഒന്ന് ആലോചിക്കണം. എരിവുള്ള ഒരു തലക്കെട്ടിനു വേണ്ടി 'മമ്മൂട്ടിയെ കൂവാന്‍ സംവിധായകന്‍ പറഞ്ഞു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു അക്ഷന്തവ്യമായ അപരാധമാണ്. കോളജില്‍ പഠിച്ചിട്ടുള്ള ആര്‍ക്കുമറിയാം ഏതു കോളേജില്‍ ഏതു ഹരിചന്ദ്രന്‍ വന്നാലും കോളേജ് പിള്ളാരുടെ സന്തോഷപ്രകടനം ആര്‍പ്പുവിളിയോടെയാണ്. മേല്‍ പരാമര്‍ശിച്ച രംഗത്തു അസ്വസ്ഥതയോടെ കുട്ടികള്‍ ശബ്ദം ഉയര്‍ത്തുന്നത് ശാന്തി സ്വാഗതം പറയുമ്പോള്‍ അരുതാത്ത വാക്കുകള്‍ വീഴുമ്പോഴാണ്.

publive-image

മമ്മൂട്ടിയുടെ മന്ത്രി കഥാപാത്രത്തെ 'ആനയും അമ്പാരിയും' എന്ന രീതിയിലാണ് ഈ ചിത്രത്തില്‍ ആനയിച്ചിട്ടുള്ളത്. മമ്മൂട്ടി പ്രസംഗിക്കാനായി എഴുന്നേല്‍ക്കുമ്പോഴും കുട്ടികളുടെ ആരവമുണ്ട് . മമ്മൂട്ടി അതിനെ വിശേഷിപ്പിക്കുന്നതും 'നിങ്ങളുടെ കയ്യടി' എന്നാണ്. ഈ സദുദ്ദേശപരമായ രംഗത്തെ ആധാരമാക്കി 'മമ്മൂട്ടിയെ കൂവാന്‍ സംവിധായകന്‍ പറഞ്ഞു; കുട്ടികള്‍ അമാന്തിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോഴാണ് ദുഷിച്ച പത്ര പ്രവര്‍ത്തനത്തിന്റെ ദുര്‍ഗന്ധമായി അത് മാറുന്നത് . (യൂ ട്യൂബില്‍ സിനിമകണ്ട് നോക്കു) വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്തതാണെങ്കിലും ഒരു ചിത്രത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ പ്രസ്തുത ചിത്രവുമായി ബന്ധപ്പെട്ട ചിലര്‍ ഈ ഭൂമിയില്‍ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് എന്നോര്‍ക്കുന്നതു നന്നായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ജേര്‍ണലിസം പഠിച്ചു കുറച്ചു കാലം ഇതേ പണി ചെയ്തിരുന്ന ഒരാളായതുകൊണ്ടാവാം ഞാന്‍ ഇങ്ങനെ പ്രതികരിച്ചത് എന്ന് തോന്നുന്നു. പക്ഷെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ എഴുതിപ്പിടിപ്പിച്ചതൊക്കെ സത്യമാണെന്നു ജനം വിശ്വസിച്ചു പോകും ..'. ഇന്നലെ ചെയ്‌തോരബദ്ധം ലോകര്‍ക്കിന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമതാകാം' എന്നാണല്ലോ പണ്ഡിതമതം.

കൂട്ടത്തില്‍ പറഞ്ഞോട്ടെ, മലയാളത്തില്‍ പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രങ്ങളില്‍ എന്ത് കൊണ്ടും ഇന്നും പുതുമ നില നിര്‍ത്തുന്ന ഒരു ചിത്രമാണ് 'നയം വ്യക്തമാക്കുന്നു ' എന്ന് എന്നോട് പലരും പറയാറുണ്ട്. അതുകൊണ്ടാണല്ലോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് അപ്പാടെ അനുകരിച്ച മറ്റൊരു മമ്മൂട്ടി ചിത്രവും വിജയമായതു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

facebook balachandra menon post
Advertisment