ബാലരാമപുരം: വാടകവീട്ടില്‍ നിന്നും ഭാര്യയും മകനുമൊത്ത് യാത്ര ചെയ്യവെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് ഇടിച്ചുകയറി 36കാരനായ പിതാവിനും 5 വയസ്സുകാരനായ മകനും ദാരുണാന്ത്യം. ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍. കെ.എസ്.ആർ.ടി.സി ബസ്സിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മുപ്പത്തിയാറുകാരനായ രാജേഷും അഞ്ചുവയസുകാരന്‍ ഋതിക്കും കൊല്ലപ്പെടുകയായിരുന്നു.
ചിത്തിര നഗർ ബസ്സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. തലസ്ഥാനത്തെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. ഇവർക്ക് ഒപ്പമുണ്ടായിരുന്നു രാജേഷിന്റെ ഭാര്യ സുജിത ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജോലികഴിഞ്ഞെത്തിയാല്‍ വീട്ടിനുള്ളില്‍ മകനും ഭാര്യയുമൊത്താണ് രാജേഷ് സമയം ചിലവഴിക്കുന്നത്. രാജേഷിനും മകനും ഏറെ പ്രിയപ്പെട്ട വീട്ടില്‍ വളര്‍ത്തുന്ന നായക്ക് ഭക്ഷണം നല്‍കി ശേഷമാണ് യാത്ര പോയത്. വീട് പൂട്ടി നായയെ വീടിന്റെ സിറ്റൈട്ടില്‍ കെട്ടിയിട്ട ശേഷം ഭക്ഷണം നല്‍കി വീടിന് പുറത്ത് ലൈറ്റിട്ട ശേഷമാണ് പോയത്. അതിനാല്‍ തന്നെ രാജേഷ് ഉടന്‍ മടങ്ങി വരമെന്ന കാത്തിരിപ്പിലാണ് നായയുള്ളത്.
അപകടവിവരം അറിഞ്ഞ് പരിസരവാസികല്‍ രാജേഷിന്റെ വീട്ടില്‍ എത്തിയതോടെ ആശങ്കയോടെ നോക്കി നില്‍ക്കുകയാണ് നായ. വീട്ടിലെ അംഗത്തെ പോലെയാണ് രാജേഷും കുടുംബവും നായയെ വളര്‍ത്തി വരുന്നത്. അയല്‍വാസികല്‍ ചിലര്‍ നായക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയിട്ടുമില്ല. വീട്ടിനുള്ളില്‍ കയറിയ അപരിചിതരെ കാണുമ്പോള്‍ കുരച്ച് ശബ്ദമുണ്ടാക്കുന്ന നായ ഇപ്പോള്‍ മൗനം പാലിച്ചാണിരിക്കുന്നത്.
രാജേഷ് ഇനി മടങ്ങി വരില്ലെന്നറിയാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ വളര്‍ത്തുനായ . ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്ന സമയത്ത് വീട്ടുകാരെ സുഹൃത്തിന്‍റെ വീട്ടിലാക്കിയ ശേഷമാണ് രാജേഷ് പോവാറുള്ളത്. രണ്ട് വര്‍ഷം മുന്‍പാണ് തൃശൂരില്‍ നിന്നും രാജേഷ് ബാലരാമപുരം താന്നിവിളയില്‍ താമസമാക്കിയത്. വാടക വീട്ടില്‍ നിന്നും മകനും ഭാര്യയുമൊത്തുള്ള യാത്രക്കിടെയാണ് രാജേഷിന്‍റെ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.