തിരുവനന്തപുരം: പോലീസെത്തി മഹസര്‍ തയ്യാറാക്കി മടങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസ്സും റോഡിലിട്ട് മടങ്ങി എന്നാൽ റോഡിലെ ചില്ലുകള്‍ മാറ്റാന്‍ തയ്യാറായില്ല. ഒടുവിൽ ചില്ലുകൾ റോഡിൽ നിന്ന് നീക്കം ചെയ്യാൻ ബംഗാളികള്‍ വേണ്ടിവന്നു. നാട്ടുകാര്‍ കയ്യുംകെട്ടി ഈ കാഴ്ചകളെല്ലാം നോക്കിനില്‍ക്കുന്നത് കണ്ട് തൊട്ടടുത്ത് കോടതി സമുച്ചയ നിര്‍മ്മാണത്തിനെത്തിയ ബംഗാളികളായ കാന്തി, സന്ദീപ് എന്നിവരാണ് ഓടിയെത്തി റോഡില്‍ ചിതറി വീണ ബസിന്റെ ചില്ലുകള്‍ നീക്കം ചെയ്തത്.
തിരുവനന്തപുരം കാട്ടാക്കട അഞ്ചുതെങ്ങുമൂടിലാണ് ഹര്‍ത്താലിനിടെ ഏറെ കൗതുകകരമായ സംഭവം അരങ്ങേറിയത്. രാവിലെ ഏഴരയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിലെത്തി കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലെറിയുകയായിരുന്നു. ബസ്സിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്ന് റോഡില്‍ ചിതറി തെറിച്ചു.അതോടെ മണിക്കൂറുകളോളം റോഡിലൂടെ പോയ കാല്‍നട യാത്രക്കാര്‍ക്കുള്‍പ്പെടെ വലിയ ബുദ്ധിമുട്ടുണ്ടായി. അതിലെ കടന്നുപോയ ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുകയും ചെയ്തു.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസര്‍കോട് കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് കൂടുതൽ ആക്രമണം നടന്നത്. നഷ്ടപരിഹാരം ഈടാക്കുമെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു.