കൊച്ചി: മുന്നണി തീരുമാനം പാലിക്കാത്തതിന്റെ പേരില്‍ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിലെ ആശയകുഴപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പരിഹരിച്ചു.
അവർക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ല. ഉണ്ടെന്ന് തെളിയിക്കേണ്ടത് അവരുടെ ചുമതലയാണ്. മാണിയുടെ രാഷ്ട്രീയം ഇടതിന് എതിരാണ്. മാണിയെ വേട്ടയാടിയത് സിപിഎമ്മുകാരാണ്. സംരക്ഷിച്ചത് യുഡിഎഫാണ്.
നിലപാട് മാറ്റിയാൽ ജോസിന് തിരികെ വരാം. ജോസ് വിഭാഗത്തെ മാറ്റിനിർത്താൻ തീരുമാനിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. മാണിയുടേത് ഇടതു വിരുദ്ധ രാഷ്ട്രീയമാണ്. പിസി ജോർജ്ജിനെ യുഡിഎഫിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. അടുത്ത യുഡിഎഫ് യോഗത്തിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യും- ബെന്നി ബഹനാന്‍ പറഞ്ഞു.