വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന മത്സരത്തില്‍ നിന്ന് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സ് പിന്‍മാറി. ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോ ബൈഡൻ തന്നെ എത്തുമെന്ന് ഉറപ്പായി. നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യല്‍ തെരഞ്ഞെടുപ്പിൽ നിലവിലെ യുഎസ് പ്രസിഡൻ്റും റിപബ്ലിക്കൻ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനോട് ബൈഡൻ ഏറ്റുമുട്ടും.
യുഎസ് പൊതുജനങ്ങളെ മൊത്തത്തില്‍ ഇളക്കിമറിച്ച ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമാണ് സാന്‍ഡേഴ്‌സ് പിന്‍മാറുന്നത്. ആദ്യഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിർത്താൻ സാന്‍ഡേഴ്‌സിന് കഴിഞ്ഞില്ല.
പ്രചാരണം അവസാനിപ്പിക്കുന്ന വിവരം പ്രവര്‍ത്തകരെ സാൻഡേഴ്സ് അറിയിച്ചു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വത്തിനായി ശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തിൽ മത്സരത്തിൽ നിന്ന് പിന്മാറാൻ സാൻഡേഴ്സിനു മുന്നിൽ ശക്തമായ സമ്മർദ്ദമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.എന്നാല്‍ സൗത്ത് കരോലിന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പിന്തുണ ബൈഡനൊപ്പമായിരുന്നു.
സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളേജ് വിദ്യാഭ്യാസം തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടുവച്ചാണ് സാന്‍ഡേഴ്‌സ് ജനശ്രദ്ധ നേടിയത്. യു.എസിലെ തോക്ക് ഉപയോഗം ഇല്ലാതാക്കണം, പലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം, അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കണം തുടങ്ങിയ നിലപാടുകളും സാന്‍ഡേഴ്‌സിനെ ശ്രദ്ധേയനാക്കി.
വെര്‍മണ്ട് സംസ്ഥാനത്ത് നിന്നുള്ള സെനറ്ററായ സാന്‍ഡേഴ്‌സ് 2016ല്‍ പ്രസിഡന്റ് പദത്തിനായി മത്സരിച്ചിരുന്നെങ്കിലും ഹിലരി ക്ലിന്റണ് പിന്നിലായി.