Advertisment

'ബത്ഹയിലേക്കുള്ള വഴി' മഴകിനാവുകളുടെ ജീവിത വഴി

New Update

റഫീഖ് പന്നിയങ്കര എഴുതിയ 'ബത്ഹയിലേക്കുള്ള വഴി' എന്ന കഥാസമാഹാരം വായിച്ചുകഴിഞ്ഞപ്പോൾ വീണ്ടും പ്രവാസഭൂമികയിൽ എത്തിയതായി അനുഭവപ്പെട്ടു.സ്ഥിരവിരസമായ പ്രവാസത്തിന്റെ നിത്യമായ ജോലിയും ഉറക്കവും മാത്രമല്ല ബത്ഹയിലെ വഴിയിൽ ഉള്ളത്.

Advertisment

publive-image

ജീവിതത്തിന്റെ ആസ്വാദന ക്ഷമത അന്യമായി പോകുന്ന മലയാള നാടിന്റെ മഴ തുള്ളികളും

ഇടിമുഴക്കങ്ങളും ഈ കഥകളിലുണ്ട്. ഏകാന്തയുടെ കൂട്ടിരിപ്പുമായി കാതങ്ങൾ പിന്നിട്ടു നിൽക്കുന്നതാണ് പ്രവാസം.

പ്രവാസം എന്നാല്‍ പരിഹാരമില്ലാത്ത ഒരേകാന്തതയാണെന്നും ഉരുകി തീരുന്ന മെഴുകുതിരിയാണെന്നും സ്നേഹം മരവിച്ചതായുള്ള പരാധീനതയാണെന്നും പല തരത്തിൽ വ്യാഖ്യാനിച്ചിരിക്കാം.എന്നാൽ ഈ ക്ഷണിക ജീവിതത്തിന് അർത്ഥവും ലക്ഷ്യവും പഠിപ്പിക്കുന്ന,സഹജമായ അനുഭൂതിദായകത്വം പ്രവാസത്തിന്റെ മാത്രം സവിശേഷതയാണ്.

ഏകാന്തതയുടെ തടവറയായി പ്രവാസം ശരിക്കും അനുഭവപ്പെടുക സൗദിയിൽ പ്രവാസി ആയിരിക്കുമ്പോഴാണ്.ജീവിതത്തിന്റെ ഒതുക്കുകളിലും നിഷ്ഠകളിലും തട്ടിനോവുന്ന സന്ദർഭങ്ങൾ അവിടുത്തെ പ്രത്യേക പരിതസ്ഥിതിയിൽ സ്വാഭാവികമാണ്.

പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതുന്നവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുവാന്‍ ഈ കഥകളിലെ അകമെഴുത്തിൽ ചിലതൊക്കെയുണ്ട്.കഥാപാത്രങ്ങളുടെ സുപരിചിതത്വമാണ് ഈ കഥാസമാഹാരത്തിന്റെ പ്രത്യേകത.നാട്ടിൻപുറങ്ങളിൽ കണ്ടുമുട്ടുന്നവരാണ് ഇവരിൽ മിക്കവരും.

ആതുരമേഖലയിൽ ആയിരിക്കുമ്പോഴും എഴുത്തിനെ ദാർശനികമായും സഹൃദയമായും സമീപിച്ചത് കൊണ്ടാകും എഴുത്തുമായി ബന്ധപ്പെട്ട് അനേകം പുരസ്‌കാരങ്ങളും റഫീഖിനെ തേടി എത്തുകയുണ്ടായിട്ടുണ്ട്.

'മഴ നനഞ്ഞ വീട്, 'മൂച്വൽ ഫ്രണ്ട് നൂർജഹാൻ' എന്നീ കഥകൾ അനുഭവങ്ങളുടെ തീക്ഷ്ണത വെളിവാക്കുന്നതും

സൗഹൃദ സമർപ്പണവുമാണ്.പ്രവാസത്തെ മാത്രമല്ല നാട്ടു ജീവിതത്തെ പുണർന്നു നിൽക്കുന്ന വൈകാരികവും സ്നേഹ നിർഭരവുമായ ലോകത്തെ അതിന്റെ കാവ്യാത്മകത്തിൽ എഴുതിയവയാണ് ഇതിലെ ഓരോകഥകളും.

ജീവിതത്തിന്റെ അടരുകളാണ് മൗലികമായ പശ്ചാത്തലം.ഒരുപാട് സഹൃദയർ ഈ എഴുത്തിന് പ്രോത്സാഹനം നൽകുന്നുണ്ട്.വായനയുടെ ആനന്ദത്തിനൊപ്പം ഒറ്റപ്പെട്ട മനസ്സുകളെ വല്ലാതെ ഇളക്കിമറിക്കും ഇവ.ഓരോ മനുഷ്യാവസ്ഥകളെയും എങ്ങനെ കഥാകാരൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ബെന്നിച്ചന്റെ സുവിശേഷം,കളർ പെൻസിൽ പോലുള്ള കഥകൾ വായിച്ചാൽ ബോധ്യമാകും.

കഥയിൽ അഭിരമിച്ചു പോകുന്ന അനുവാചകനെ ഗ്രാമത്തെയും പ്രവാസത്തെയും അതിലെ ആളുകളെയും തന്റെ തനതായ ഭാഷയിലൂടെ ബന്ധിപ്പിക്കുന്നു. പ്രവാസത്തിന്റെ ചൂടും കനലും എത്ര ഇണക്കമുള്ളവയാണ്.

ഒരുപക്ഷേ ലോകത്തെവിടെയുമുള്ള പ്രവാസത്തിലും റിയാദിന്റെ ശ്രദ്ധാ കേന്ദ്രമായ ബത്ഹ പോലുള്ള ഒരിടം വേറെയുണ്ടാകില്ല.

പ്രവാസത്തിന്റെ പൊതുബോധത്തിലും സംവാദത്തിലും ചർച്ചയിൽ പോലും ഈ തെരുവിന് ഇടമുണ്ടായിരിക്കും. വ്യാഴം സന്ധ്യക്ക് തുടങ്ങും ഓരോ വാരാന്ത്യത്തിലേയും ആളും ആരവവും.

ബത്ഹ ഒരു തിരക്കുള്ള ഇടനാഴി എന്നതിലുപരി സൗഹൃദത്തിന്റെ കരുത്തും ആയുസ്സും കിട്ടുന്ന പ്രാന്തപ്രദേശം കൂടിയാണ്.

ഒരു തണൽ മരത്തിന്റെ ചില്ല പോലെ നോവേറുന്ന പ്രവാസിക്ക് ഭാരം ഇറക്കാനുള്ള സങ്കടഗല്ലി.

ഓരോ ആഴ്ചയിലും ഈ ഗല്ലി ജ്വലിക്കുന്ന ഊർജ്ജമായും സഹനത്തിലേക്ക് പടർന്നു കയറുന്ന ഓര്മകളായും പ്രവാസിക്കൊപ്പമുണ്ടാകും.എല്ലാ ടെൻഷനുകളും ശമിക്കുന്ന ഇടമായും, ആത്മാവിന്റെ അഗാധതയെ തെളിച്ചം തേടുന്ന ഇടമായും കരുതിപോരുന്നവർ മലയാളി മാത്രമല്ല മറ്റു ദേശക്കാരും ഭാഷക്കാരുമുണ്ട്.

കാഴ്ച വൈവിധ്യത്തിന്റെ തുടക്കവും ഒഴുക്കുമുള്ള, ഒറ്റയിരുപ്പിന് വായിച്ച് തീരാവുന്ന കഥകൾ എന്ന് ഈ പുസ്തകത്തെ നിർവചിക്കുമ്പോൾ,ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും ഇതിലെ കഥകൾ

എവിടെ നിൽക്കുന്നുവെന്നത് വായിച്ചറിയേണ്ടത് തന്നെയാണ്.

റഫീഖിന്റെ കഥകളുടെ സവിശേഷത സാധാരണമായും അനാർഭാടമായും ജീവിത വ്യവസ്ഥകളെ, അതിന്റെ വൈരുദ്ധ്യങ്ങളെ, അവയുടെ തനിമയിലാവിഷ്കരിക്കുന്നു എന്നതാണ്. നഗരക്കൊയ്ത്ത് (കഥകൾ), കടൽദൂരം(കവിതകൾ) തുടങ്ങിയ രചനകളും റഫീഖിന്റേതാണ്.

ആനുകാലികങ്ങളിൽ വേറെയും നിരന്തരം എഴുത്തുകൾ. മാറ്റി നിർത്തപ്പെട്ടവരുടെ കഥകളാണവയിലേറെയും. പല തരത്തിലുള്ള തിരസ്കാരങ്ങൾ, നിരാസങ്ങൾ, ഏകാന്തതകൾ, പ്രത്യാശയുടെ

സാധ്യതകളും ആ എഴുത്തിൽ കൂടിക്കലർന്നു പടരുന്നുണ്ട്. ജീവിതത്തോടും ദാരിദ്ര്യത്തോടും പരാജയപ്പെടാതെ പ്രതിഷേധങ്ങളായി പൊരുതിയ കഥകൾ.

വളരെ സ്വാഭാവികമായതു സാധിക്കുന്നതിലെ കൗശലം ആകർഷണീയമാണ്. നിതാന്തമായ ഉൾവായനയും,

ചുറ്റുമുള്ളജീവിതങ്ങളെ സാകൂതം വീക്ഷിച്ചുമായിരിക്കണം അരികു ലോകങ്ങളിലേക്ക് അനായാസമായി നടന്നു ചെല്ലാൻ ഈ കഥാകാരന് കഴിയുന്നത്.

പ്രവാസത്തിന്റെ പരാധീനതകൾക്കിടയിൽ എഴുത്ത് ഒളിച്ചിരിക്കലോ ഓടിമറയലോ ആവുന്ന ആന്തരികവും സാമൂഹികവുമായ സാഹചര്യങ്ങളിൽ ശ്വാസം മുട്ടുമ്പോൾ,മണലാരണ്യത്തിൽ ജീവിച്ചിരിക്കുന്നു എന്ന സ്വയം ബോധ്യപ്പെടുത്താനുള്ള എഴുത്ത്.

പ്രവാസത്തിലെ എഴുത്തും വായനയുമൊക്കെ മനുഷ്യരെ ആന്തരികമായി ഏറെ നവീകരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.പല ജാതി മനുഷ്യരിലൂടെ പലവിധ അനുഭവങ്ങളിലൂടെ പ്രവാസിയുടെ മാനവികമായ തലം വികസിക്കുന്നു.

പ്രതിസന്ധികളെ, വിലക്കുകളെ മറികടക്കാനുള്ള ഒട്ടകപ്പാത തന്നെയാണ് റഫീഖിന് എഴുത്ത്. അയഥാർത്ഥ ലോകത്തിന്റെ വശ്യതകളിൽ നിന്ന് യഥാർത്ഥ ലോകത്തിലെ പരുക്കൻ നിലങ്ങളിലേക്ക്

വാക്കുകൾ എപ്പോഴും സഞ്ചരിക്കുകയാണ്. ഒരു സൗദിപ്രവാസിയെ സംബന്ധിച്ച്

എഴുത്തും സർഗാത്മകയും അക്ഷരാർത്ഥത്തിൽ കനലു കൊണ്ടുള്ളതാണ്. സ്വയം നിയന്ത്രിച്ചു കൊണ്ടേ അവർക്ക് എഴുതാനാവുകയുള്ളൂ.

അതിപ്രധാനമായ ഒരു സംഭവം എത്രത്തോളം ഹൃദയത്തെ സ്പർശിച്ചാലും വാക്കുകളുടെ സൂചി മുനയിലെ അവ അവതരിപ്പിക്കാനാവൂ. കണ്ടു മുട്ടിയ കഥാപാത്രത്തെ ബാഹ്യമായ അർത്ഥതലങ്ങളിൽ നിന്ന് ആന്തരികമായ അർത്ഥതലങ്ങളിലേക്ക് പ്രവേശിപ്പിക്കാൻ പലതും ഭയക്കേണ്ടവർ.

എങ്കിലും പ്രവാസത്തിൽ കാണുന്ന സ്നേഹവും സന്തോഷവും സഹിഷ്ണുതയും ജീവിതത്തിനു പുതിയൊരു നിര്‍വചനം തരുന്നുണ്ട്. പുസ്തകത്തിലെ19 കഥകളുടെയും വിജയം മനുഷ്യ ജീവിതവുമായുമായുള്ള അതിന്റെ സാദൃശ്യത്തിലാണെന്നു ഞാൻ വിശ്വസിക്കുന്നു.

കോഴിക്കോട്ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുതി കൊണ്ടിരിക്കെ പ്രവാസം ഉപേക്ഷിക്കേണ്ടി വന്നാലും മനസ്സിൽ ഈത്തപ്പഴത്തെക്കാൾ മധുരിക്കുന്ന സ്നേഹത്തിന്റെ ഓർമകളായിരിക്കും റഫീഖിന്റെ മനസ്സിൽ.

bethlekham
Advertisment