ആ മാങ്കോസ്റ്റിൻ ചുവട്ടിൽ ..........മാങ്കോസ്റ്റിന് ചുവട്ടിലെ നീളന്‍ കസേരയിലിരുന്ന് ബഷീര്‍ കുറിച്ച കഥകളും കഥാപാത്രങ്ങളും ഇന്നും മലയാളത്തിന്റെ പ്രീയപെട്ടതായി മാറുന്നത് അതിലെ ലളിതമായ രചനാ സവിശേഷത കൊണ്ട് ആണ് തലയോലപ്പറമ്പിന്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
ഇന്ന് ജൂലൈ 5
ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ ഒരിക്കലും സാമ്പ്രദായികമായ എഴുത്തുരീതിയിൽ വിശ്വസിച്ചിരുന്നില്ല. അച്ചടി ഭാഷയല്ല സാധാരണക്കാരുടെ സംസാര രീതി എന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ എഴുത്തിൽ പ്രതിഫലിക്കുന്നത്. എഴുതുന്ന കഥകൾ എല്ലാം പൊളിച്ചെഴുത്തുകൾ ആയിരുന്നു. അതിൽ വ്യാകരണവും സ്ഫുടതയുമൊക്കെ തീർത്തും അപ്രസക്തമായിരുന്നു. 'അണ്ഡകടാഹവും', 'പടകാളിയും' ഒക്കെ അധികമൊന്നും മുഖ്യധാരാ സാഹിത്യത്തിൽ അനുചിതമല്ലാതിരുന്ന കാലത്തു വാക്കുകളെ ചേർത്തും പിരിച്ചും ബഷീർ മലയാളസാഹിത്യ ശാഖയെ ഉടച്ചുവാർക്കുകയായിരുന്നു
മുഹമ്മദ് ബഷീറിന്റെ സ്വന്തം ജയില്‍ ജീവിതാനുഭവം ചെറുനോവലില്‍ രചിക്കപ്പെട്ട മതിലുകള്‍ അടൂര്‍ നമുക്ക് വേണ്ടി മതിലുകള്‍ എന്ന ചലചിത്രം ആക്കി മാറ്റിയപ്പോൾ , കണ്ണുകള്‍ക്കുമപ്പുറത്തുള്ള,
സ്വരത്താല്‍ മാത്രം ഗ്രഹിച്ച മധുരമായൊരു പ്രണയത്തിന്റെ മാധുര്യം ചോരാതെ കഥാകാരനോട് ഏറെ നീതി പുലർത്തി ചിത്രീകരിച്ച സിനിമയായി അത് മാറി .
കേരളത്തിന്റെ മണ്ണിലേയ്ക്ക് താന്‍ കൊണ്ടുവന്ന അനുഭവങ്ങളുടെ പുതിയ ദിക്കുകള്‍ കാണിച്ചുതന്ന ബഷീര്‍ നമ്മുടെ സാഹിത്യത്തിന്റെ അന്നോളമുള്ള ലാവണ്യനിയമങ്ങളെ ധിക്കരിച്ചു. അങ്ങനെ ഭാഷയുടെ ഭാഷയാണ് താനെന്ന് ബഷീര്‍ നമ്മെ ബോധ്യപ്പെടുത്തി.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ പശ്‌ചാത്തലത്തില്‍ ബഷീര്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍.
‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് .നാരായണിയും ബഷീറും മതിലിന്റെ ഇരുപുറവും നിന്ന് പ്രണയത്തിെൻറ എല്ലാ വാതിലുകളും കടന്നുചെന്നു വായനായക്കാരന്റെ ഹൃദയത്തിലേക്ക് കുടിയേറി .
അങ്ങനെ ബഷീറിന്റെ എത്രയോ കഥകൾ നമ്മെ ഇപ്പോഴും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടത്തുന്നു .പ്രപഞ്ചോത്തോട് മുഴുവനും ഉള്ള സ്നേഹം സാധാരണ മനുഷ്യരിലൂടെ പകർത്തി മലയാള സാഹിത്യലോകത്തെ പരിചയപ്പെടുത്തിയപ്പോൾ നാം അതിനെ മാറോടു ചേർത്ത് ഇമ്മിണി ബല്യ ആളെ ഇപ്പോഴും ഓർക്കുന്നു .
യാഥാസ്ഥിതികതയെയും സ്ത്രീധനസമ്പ്രദായത്തെയും സരസമായി വിമർശിക്കുന്ന പ്രേമലേഖനം. 'ആകാശമിഠായി' എന്ന പേര് ബഷീര്‍ ഭാഷയുടെ പ്രതീകമായി ഇതിൽ നില്‍ക്കുന്നു. അങ്ങനെ എത്ര വാക്കുകൾ സുൽത്താൻ നമുക്ക് തന്നിരിക്കുന്നു
ചിലപ്പോൾ നിഘണ്ടുവിൽ തപ്പിയാൽ അവയൊന്നും കിട്ടിയില്ല എന്ന് വരാം ഇമ്മിണിവല്യഒന്ന്,ഇച്ചിരിപിടിയോളം,ലൊഡുക്സ്, ബടുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദുസ്, വിഷാദമധുരമോഹനകാവ്യം, വെളിച്ചെത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയിൽ മൊത്തം നിലാവെളിച്ചം അങ്ങനെ നമ്മെ വാക്കുകളിൽ കൂടിയും കൂട്ടികൊണ്ടു പോയ എഴുത്തുകാരൻ
” ഞാന്‍ സുഹറയാണ്.. ബഷീറിന്‍റെ പഴയ കൂട്ടുകാരി.. കഴിഞ്ഞദിവസം ഞാന്‍ മരിച്ചു.. എന്നെ ഈ പ്ലാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു...ബാല്യകാല സഖി യിലെ സുഹ്റയെയും മജീദിനെയും എങ്ങനെ നാം മറക്കും
ൻറുപ്പുപ്പാെക്കാരാനേണ്ടാർന്ന്.പാത്തുമ്മയുടെ ആട് ,വിശ്വ വിഖ്യാതമായ മൂക്ക് അങ്ങനെ എത്ര കഥകൾ നമ്മെ രസിപ്പിച്ചിരിക്കുന്നു .നമുക്ക് ഓർക്കാം ആ സുൽത്താനെ .മാങ്കോസ്റ്റിൻ ചുവട്ടിൽ ഇരുന്നു കഥകളെഴുതിയ സുൽത്താനെ .
തൊടിയിൽവെച്ചിരിക്കുന്ന ചാരുകസേരയിലെ ഇരുത്തം. അരികിൽ സദാ പാടിക്കൊണ്ടിരിക്കുന്ന ഗ്രാമഫോൺ. പല തരം ആംഗ്യങ്ങൾ കാണിക്കുന്ന സുന്ദരൻ വിരലുകൾക്കിടയിൽ എരിയുന്ന ബീഡി കുറ്റി..ബഷീറിന് പകരം വയ്ക്കാൻ ബഷീർ മാത്രം.
റെജി വി ഗ്രീലാന്‍റ്