ആലപ്പുഴ :പല്ലാരിമംഗലം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്കു അർഹമായ ശക്ഷ ഉറപ്പാക്കിയതു പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണം. സംഭവം നടന്നു ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനായതും കേസിൽ ഏറെ നിർണായകമായെന്നും ചുരുങ്ങിയ സമത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനും കഴിഞ്ഞതായും സിഐ പി.ശ്രീകുമാർ പറഞ്ഞു.
‘അവനെ തൂക്കിക്കൊല്ലണമെന്നു തന്നെയാണു ഞങ്ങൾ ആഗ്രഹിച്ചത്. അല്ലെങ്കിൽ കുഞ്ഞുങ്ങളെയും അവൻ കൊല്ലും. അവരെ സ്കൂളിൽ വിടാൻ പോലും ഭയമാണ്’– പല്ലാരിമംഗലം ഇരട്ടക്കൊലക്കേസിലെ വിധിയറിഞ്ഞു ശശികലയുടെ മാതാവ് പഞ്ചമി പറഞ്ഞു.
അടികൊണ്ടു വീണ ബിജുവിനെ പിടിച്ചുയർത്താൻ ശ്രമിച്ചപ്പോഴാണു ശശികലയെ അടിച്ചത്. സംഭവത്തിനു ശേഷം കുട്ടികളുടെ രീതികളും മാറി. കളിയും ചിരിയും കുറഞ്ഞു. ആൺമക്കളില്ലാത്ത എനിക്കു ബിജു മരുമകനല്ല, മകൻ തന്നെയായിരുന്നു.
ഞാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടന്നപ്പോൾ എന്റെ അടുത്തിരുന്നത് അവനാണ് – പഞ്ചമി പറഞ്ഞു. ‘ബിജുവിനെയും ശശികലയെയും കൊല്ലാതെ കൈയോ കാലോ ഒടിച്ചിട്ടു വിട്ടിരുന്നെങ്കിൽ ആ പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചേനെ.
ശശികലയെ എങ്കിലും കൊല്ലാതെ വിട്ടിരുന്നെങ്കിൽ... അവൾ കുട്ടികളെ എങ്ങനെയെങ്കിലും വളർത്തിയേനെ. ദേവന് ഇപ്പോഴും അവൻ കണ്ട സംഭവത്തിന്റെ പേടി മാറിയിട്ടില്ല’ – ബിജുവിന്റെ സഹോദരി രാധ പറഞ്ഞു.