/sathyam/media/post_attachments/rDCQaOmFx71llbTxBouv.jpg)
ലഖ്നൗ/ ദില്ലി: ഒരു മതത്തെയും അവഹേളിക്കുകയോ, ഒരു മതനേതാവിനെയോ വിശ്വാസിസമൂഹം ആരാധിക്കുന്ന വ്യക്തികളെയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുൺ സിംഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ പ്രസ്താവന. യുപി ബിജെപി വക്താവ് ഒരു ചാനൽ ചർച്ചയിൽ പ്രവാചകനായ നബിക്കെതിരെ നടത്തിയ പ്രസ്താവന സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെത്തന്നെ തകർക്കുന്ന സാഹചര്യത്തിലാണ് ബിജെപി വാർത്താക്കുറിപ്പിറക്കിയിരിക്കുന്നത്. എന്നാൽ, ബിജെപി വക്താവ് നൂപുർ ശർമയുടെ വിവാദപ്രസ്താവനയെക്കുറിച്ച് പക്ഷേ ബിജെപി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒന്നും പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.
''ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിൽ നിരവധി മതങ്ങൾ പുലരുകയും വളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി എല്ലാ മതങ്ങളെയും മാനിക്കുന്നു. ഏതെങ്കിലും മതവ്യക്തികളെയോ ആരാധിക്കപ്പെടുന്നവരെയോ മതത്തെയോ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനകളും ബിജെപി അംഗീകരിക്കുന്നില്ല'', ബിജെപി പ്രസ്താവന പറയുന്നു.
''ഏതെങ്കിലും മതത്തെ അപകീർത്തിപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന ഏത് പ്രത്യയശാസ്ത്രത്തിനും ബിജെപി എതിരാണ്. അത്തരം ഒരു ആളുകളെയും തത്വശാസ്ത്രത്തെയും ഞങ്ങൾ അംഗീകരിക്കുന്നില്ല. രാജ്യത്തെ ഭരണഘടന ഏതൊരാൾക്കും ഏത് മതത്തിലും വിശ്വസിക്കാനും, അതനുസരിച്ച് ജീവിക്കാനും അനുമതി നൽകുന്നതും ഇതരമതങ്ങളെ അടക്കം ബഹുമാനിക്കാൻ നിർദേശിക്കുന്നതുമാണ്. ഇന്ത്യ അതിന്‍റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യവർഷം ആഘോഷിക്കുമ്പോൾ, രാജ്യത്തെ മഹത്തായ ഒന്നാക്കി മാറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരും തുല്യരാണ് ഇവിടെ. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനാകണം. എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി ഒന്നിച്ചു നിൽക്കണം. എല്ലാവരും വികസനത്തിന്‍റെ ഫലങ്ങൾ രുചിക്കണം'', ബിജെപി പ്രസ്താവന പറയുന്നു.
'വേണമെങ്കിൽ ബുൾഡോസർ'
അതേസമയം, പ്രതിഷേധത്തിൽ അറസ്റ്റിലായവർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് യുപി പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ് അറിയിക്കുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ മുന്നറിയിപ്പ് നൽകി. സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന്‍റെ ഇടപെലും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് പറയുന്നു.
ചാനൽ ചർച്ചയിലെ പരാമർശം യുപിയിലെ സമാധാനാന്തരീക്ഷത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പ്രസ്താവനക്കെതിരെയുള്ള ഹർത്താലാണ് കാൺപൂരിൽ സംഘർഷത്തിൽ കലാശിച്ചത്.
കേസിൽ ഇതുവരെ 28 പേരാണ് അറസ്റ്റിലായത്. ആയിരത്തിലധികം പേർക്കെതിരെ കേസുണ്ട്. സംഘർഷത്തിന്‍റെ പ്രധാനസൂത്രധാരൻ സഫർ ഹാഷ്മി ഉൾപ്പെടെ അറസ്റ്റിലായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.
പ്രധാനപ്രതിയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിൽ എസ്‍ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായുള്ള ബന്ധം തെളിക്കുന്ന രേഖകൾ കണ്ടെത്തിയെന്നും സംഘർഷത്തിലെ പിഎഫ്ഐ ബന്ധവും അന്വേഷണ പരിധിയിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ ബറേലിയിൽ ഒരു വിഭാഗം പ്രഖ്യാപിച്ച റാലി കണക്കിലെടുത്ത് ജൂലൈ 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂൺ പത്തിനാണ് ഇവിടെ ഒരു വിഭാഗം സംഘടനകൾ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us