തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇന്നു അന്തിമമാകും. ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാവും. മാര്‍ച്ച് 10 നുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
ഇന്ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലും ചര്‍ച്ചയുണ്ട്. എന്‍ഡിഎയുടെ പ്രചരണ മുദ്രാവാക്യം അമിത് ഷാ പ്രഖ്യാപിക്കും.
കഴിഞ്ഞ തവണ ബിജെപി മത്സരിച്ചത് 99 സീറ്റിലാണ് ഇത്തവണ ഇതില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധി തേടും. കേന്ദ്ര മന്ത്രി വി മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, നടന്‍ സുരേഷ് ഗോപി എന്നിവരുടെ കാര്യത്തിൽ കേന്ദ്ര ഘടകമാണ് തീരുമാനമെടുക്കുക.
വി മുരളീധരൻ മത്സരിക്കേണ്ടന്ന് തീരുമാനിച്ചാൽ കെ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് കഴക്കൂട്ടം.
സുരേഷ് ഗോപി തിരുവനന്തപുരത്തോ തൃശൂരോ മത്സരിക്കണമെന്ന ആവശ്യവുമയര്‍ന്നിട്ടുണ്ട്. കുമ്മനമാണ് നേമത്തെ പ്രഥമ പരിഗണന. ശ്രീധരനെ പാലക്കാടാണ് പരിഗണിക്കുന്നത്.
മുതിർന്ന നേതാക്കളെല്ലാം ഇത്തവണ മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ താൽപര്യം. ഇന്നു ഈ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.