മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപി നീക്കത്തിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽനിന്ന് ആയിരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റൗത്ത് ആവർത്തിച്ച് വ്യക്തമാക്കിയതോടെ ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ ഭിന്നത കൂടുതല്‍ കടുക്കുകയാണ് .
ബിജെപിയുമായി തർക്കം തുടരുന്നതിനിടെയാണു വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സേനാ നേതൃത്വം. ഫഡ്നാവിസ് മന്ത്രിസഭ രൂപീകരിക്കാൻ ചൊവ്വാഴ്ച ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സേന നിലപാട് വ്യക്തമാക്കുന്നത്. ഇതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ വീണ്ടും മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുകയാണ്.
ശിവസേനയിൽനിന്നു തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം . മഹാരാഷ്ട്ര രാഷ്ട്രീയവും രാഷ്ട്രീയ സമവാക്യങ്ങളും മാറുകയാണ്. നിങ്ങൾക്ക് അതു കാണാം. ഈ ബഹളം ഒരു നാടകമായി കാണണ്ട. നീതിക്കും അവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ വിജയം തങ്ങളുടേതു മാത്രമായിരിക്കുമെന്നും റൗത്ത് എഎൻഐ വാർത്താ ഏജൻസിയോടു പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനം മഹാരാഷ്ട്രയിൽനിന്നു തന്നെയായിരിക്കുമെന്നും റൗത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഫഡ്നാവിസും എൻസിപി നേതാവ് ശരത് പവാറും നടത്തിയ കൂടിക്കാഴ്ചകളെ പരാമർശിച്ചായിരുന്നു റൗത്തിന്റെ പരാമർശം. ഫഡ്നാവിസ് അമിത് ഷായുമായും പവാർ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുമാണ് കൂടിക്കാഴ്ച നടത്തിയത്.
രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യത്തിനു വഴങ്ങേണ്ടതില്ലെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മന്ത്രിസ്ഥാനങ്ങൾ പകുതി വീതവും ഉപമുഖ്യമന്ത്രി പദവിയും നൽകാമെന്നുമുള്ള ബിജെപിയുടെ വാഗ്ദാനത്തിനു ശിവസേന വഴങ്ങാത്തതാണു വലിയ തലവേദന.
എൻസിപി പ്രതിപക്ഷത്തു തുടരുമെന്നാണ് സോണിയാ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം ശരത് പവാർ ആവർത്തിച്ചത്. പ്രതിപക്ഷത്തിരിക്കാനാണു ജനവിധിയെന്നും ഭാവിയിലെ കാര്യം പറയാനാകില്ലെന്നും പവാർ വ്യക്തമാക്കി.