മുസാഫർനഗർ: സ്ത്രീധനമായി കാർ ആവശ്യപ്പെട്ട വരനെയും കൂട്ടരെയും വധുവിന്‍റെ ബന്ധുക്കൾ പൊലീസിൽ ഏൽപ്പിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടവരുമായി വിവാഹബന്ധം വേണ്ടെന്ന നിലപാട് വധു സ്വീകരിച്ചതോടെ വിവാഹം മുടങ്ങി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഡൽഹി സ്വദേശിയായ വിവേക് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലായത്.
മുസാഫർനഗർ സ്വദേശിനിയുമായി കഴിഞ്ഞ ദിവസമാണ് വിവേകിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി തലേദിവസംതന്നെ വിവേകും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വധുവിന്‍റെ നാട്ടിലെത്തി. സ്ത്രീധനമായി കാർ വേണമെന്ന് ആവശ്യപ്പെട്ട് വിവേകും സുഹൃത്തുക്കളും വധുവിന്‍റെ വീട്ടുകാരെ സമീപിച്ചു.
എന്നാൽ ഇത് നൽകാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്‍റെ വീട്ടുകാർ. തന്നെയുമല്ല, സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വരനെയും കൂട്ടരെയും തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയും ചെയ്തു. വിവരം അറിഞ്ഞ പ്രതിശ്രുതവധുവായ യുവതി ഈ ബന്ധം വേണ്ടെന്ന നിലപാട് എടുക്കുകയും ചെയ്തു.
മുസാഫർനഗർ ജില്ലയിലെ ഭോറ കാലൻ പൊലീസ് സ്റ്റേഷനിൽവെച്ച് ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചു. ഒടുവിൽ വിവാഹം നടത്തുന്നതിനായി ചെലവായ പണം വധുവിന്‍റെ വീട്ടുകാർക്ക് വരൻ നൽകാമെന്ന് സമ്മതിച്ചതോടെയാണ് ഒത്തുതീർപ്പായത്. പണം കൈമാറി വരനും കൂട്ടരും സ്വദേശമായ ഡൽഹി നാൻഗ്ലോയിലേക്ക് മടങ്ങുകയായിരുന്നു.