ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ആദ്യത്തെ മലയാളി മരിച്ചു. കണ്ണൂര് ഇരിട്ടി സ്വദേശി ഷിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഇതുവരെ 16 മലയാളികളാണ് വിദേശത്ത് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സിന്‍റോയ്ക്ക് അസുഖം സ്ഥിരീകരിച്ചത്. ലണ്ടനിൽ നിയന്ത്രണങ്ങൾ തുടങ്ങിയതിനാൽ ഇദ്ദേഹം ഒരു മാസമായി ആശുപത്രിയിൽ ജോലിക്ക് പോയിരുന്നില്ല.
അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്ഥിതി ഗുരുതരമായി, തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും മൂന്ന് മക്കളും ലണ്ടനിൽത്തന്നെയാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല.
ആശുപത്രിയിൽ ജോലിക്ക് പോകാത്തതിനാൽ ഇടയ്ക്ക് രണ്ട് ദിവസം ഒരു റസ്റ്റോറന്‍റിൽ പാർട് ടൈമായി ജോലി ചെയ്യാൻ പോയിരുന്നു. സിന്‍റോയുടെ അയൽപക്കത്തെ കുടുംബത്തിലുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റസ്റ്റോറന്‍റിൽ നിന്നാണോ അടുത്ത വീട്ടിൽ നിന്നാണോ ഇദ്ദേഹത്തിന് അസുഖം പകർന്നത് എന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു സിന്‍റോ. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. കുടുംബാംഗങ്ങൾക്ക് കാണാനും അവസരമുണ്ടാകില്ല. സുരക്ഷാമാനദണ്ഡങ്ങളോടെ ലണ്ടനിൽത്തന്നെ മൃതദേഹം സംസ്കരിക്കുമെന്ന് റെഡ് ഹിൽ മലയാളി അസോസിയേഷൻ അറിയിച്ചു. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. ഇതോടെ, വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 16 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് ആറ് മലയാളികളാണ്.