അസ്ഥികളുടെ പൊട്ടലും ഒടിവും വേഗത്തില്‍ സുഖപ്പെടുത്താം; പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഗവേഷകർ

New Update

publive-image

Advertisment

ബെംഗളുരു: അസ്ഥി ഒടിഞ്ഞാല്‍ സാധാരണ പ്ലാസ്റ്റര്‍ ഇടുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല മാസങ്ങളോളം അതിന്റെ വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇത്തരം പ്രശ്‌നങ്ങള്‍ വേഗത്തിൽ പരിഹരിക്കാനുള്ള ഒരു പുതിയ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. അത് എന്താണെന്ന് അറിയണ്ടേ?

ഐഐഎസ്‌സി ഗവേഷകർ വൈദ്യുത ഉത്തേജനം അഥവാ ഇലക്ട്രിക് സ്റ്റിമുലേഷൻ നൽകുന്നത് വഴി അസ്ഥി കോശങ്ങളെ വേഗത്തിൽ വളർത്താൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭാവിയില്‍ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തില്‍ സുഖപ്പെടുത്താനും ഇംപ്ലാന്റുകള്‍ നിര്‍മ്മിക്കാനും ഇത് സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു

‘നമ്മുടെ അസ്ഥികള്‍ പീസോ ഇലക്ട്രിക് ആണ്, അതായത് മെക്കാനിക്കല്‍ സമ്മര്‍ദ്ദത്തിന് വിധേയമാകുമ്പോള്‍ അവ വൈദ്യുത ചാര്‍ജ് രൂപപ്പെടുത്തും. ഈ ചാര്‍ജിന്റെ സംഭരണം എല്ലുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമാണ്. ഒരു അസ്ഥി കോശത്തിന്റെ ചര്‍മ്മപാളിയില്‍ കാല്‍സ്യം അയോണുകള്‍ കടന്നുപോകുന്നതിനുള്ള പാതകളുണ്ട്. ഈ പാതകളിലൂടെ, ഈ അയോണുകള്‍ കോശത്തിലേക്ക് സിഗ്‌നലുകള്‍ കൈമാറുകയും, അവയ്ക്ക് ഡോട്ടർ കോശങ്ങളായി വിഭജിക്കാനും സാധിക്കും. ഇത് അസ്ഥികള്‍ വളരാന്‍ സഹായിക്കുന്നു,’ ഗവേഷകർ പറയുന്നു.

അസ്ഥികളുടെ വളര്‍ച്ചയ്ക്ക് ഈ പാതകളിലൂടെയുള്ള കാല്‍സ്യം അയോണുകളുടെ പ്രവാഹം പ്രധാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഒരു എക്‌സ്റ്റേണല്‍ ഇലക്ട്രിക് ഫീല്‍ഡ് ഉപയോഗിക്കുന്നത് ഈ പാതകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കാല്‍സ്യം അയോണുകള്‍ കടന്ന് പോകാന്‍ അനുവദിക്കുകയും ചെയ്യും. ഇത് അസ്ഥി കോശങ്ങള്‍ വേഗത്തില്‍ വിഭജിക്കാനും അസ്ഥികള്‍ വളരാനും സഹായിക്കുമെന്നും ഗവേഷകർ കണ്ടെത്തി.

മെറ്റീരിയല്‍ റിസര്‍ച്ച് സെന്ററിലെ പ്രൊഫസര്‍ ബിക്രംജിത് ബസു, ഇലക്ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹാര്‍ദിക് ജെ പാണ്ഡ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് പിന്നിൽ. ഒരു കള്‍ച്ചര്‍ പ്ലേറ്റില്‍ എലിയുടെ അസ്ഥി കോശങ്ങള്‍ വളരാന്‍ സഹായിക്കുന്നതിന് ഇലക്ട്രിക് സ്റ്റിമുലേഷന്‍ ഉപയോഗിക്കുന്ന ഉപകരണം ഇവർ വികസിപ്പിച്ചെടുത്തിരുന്നു.

ബേരിയം ടൈറ്റനേറ്റും കാര്‍ബണ്‍ നാനോട്യൂബുകളും കലര്‍ന്ന പോളി വിനൈലിഡിന്‍ ഡിഫ്‌ളൂറൈഡ് (പിവിഡിഎഫ്) ബേസ് അടങ്ങിയ ഒരു സംയോജിത മെറ്റീരിയലും ഗവേഷക സംഘം സൃഷ്ടിച്ചു. എലിയുടെ അസ്ഥി കോശങ്ങള്‍ക്ക് വളരാനുമുള്ള ഒരു മാധ്യമമായി ഈ മെറ്റീരിയല്‍ നല്‍കിയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

നേരത്തെ, മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ വീടുകള്‍ പരമ്പരാഗത ശൈലിയിലുള്ള നിര്‍മാണമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ വ്യത്യസ്ത കാലാവസ്ഥയുള്ള വിവിധ ഭാഗങ്ങളിലെ പരമ്പരാഗത ആര്‍ക്കിടെക്ച്ചര്‍ ശൈലിയില്‍ നിര്‍മിച്ച വീടുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഐഐഎസ്സി സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ടെകോനോളജീസിലെ ഗവേഷകരാണ് പഠനം നടത്തിയത്.

Advertisment