'ബുള്ളറ്റ് തമ്പുരാനെ കാത്തേളണേ...', ബുള്ളറ്റ് ദൈവം, ബിയര്‍ നിവേദ്യം

author-image
ഉല്ലാസ് ചന്ദ്രൻ
Updated On
New Update

എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്ന് കേട്ടാല്‍ എല്ലാവരും ചിരിക്കും. പക്ഷേ, സംഭവം സത്യമാണ്. രാജസ്ഥാനിലെ ജോധ്പ്പൂരില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടില എന്ന സ്ഥലത്താണ് 'ഓം ബന്ന' എന്ന ക്ഷേത്രം. 'ബുള്ളറ്റ് ബാബ ക്ഷേത്രം' എന്നും ഇത് അറിയപ്പെടുന്നു. എന്‍ഫീല്‍ഡ് ബുള്ളറ്റാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതിനെ 'ബുള്ളറ്റ് ബാബ' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.

Advertisment

publive-image

ഛോട്ടില ഗ്രാമത്തലവന്റെ മകന്‍ ഓം സിംഗ് റാത്തോഡിന്റേതാണ് ഈ ബുള്ളറ്റ്. 1991- ല്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഓം സിംഗ് മരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബുള്ളറ്റ് പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്ത് ഇരിക്കുന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ സാധിച്ചത്. അവര്‍ വീണ്ടും ഇത് സ്റ്റേഷനില്‍ കൊണ്ടുവച്ചു. ഒപ്പം ആരും എടുത്തു കൊണ്ട് പോകാതിരിക്കാന്‍ പെട്രോളും ഊറ്റിക്കളഞ്ഞു. എന്നാല്‍, പിറ്റേ ദിവസവും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി.

publive-image

അതോടെ, വാഹനം ഓം സിംഗിന്റെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പിന്നീട് ഈ ബുള്ളറ്റ് ഒരു ഗുജറാത്ത് സ്വദേശി വാങ്ങി. എന്നാല്‍ വീണ്ടും വാഹനം അപകടസ്ഥലത്ത് എത്തി. അതോടെ ആളുകള്‍ സിംഗിനെ ദൈവമായി കണ്ട് ആരാധിച്ചു തുടങ്ങി. പതുക്കെ ഇവിടം വലിയ തിരക്കുള്ള ആരാധനാലയമായി മാറി. നിരവധി കഥകളും പ്രചരിച്ചു തുടങ്ങി. അപകടം പറ്റിയാല്‍ ബുള്ളറ്റ് ബാബ രക്ഷിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്നതാണ് വഴിപാട്. 'ബുള്ളറ്റ് ബിയര്‍' തന്നെ ആയാല്‍ വഴിപാടിന് കൂടുതല്‍ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് മുന്നില്‍ എത്തുമ്പോള്‍ ഹോണ്‍ മുഴക്കുന്നതാണ് മറ്റൊരു വഴിപാട്. ഇങ്ങനെ ഹോണ്‍ മുഴക്കിയില്ലെങ്കില്‍ തിരികെ വീട്ടില്‍ എത്തില്ലെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

om banna god bullet rajastan temple
Advertisment