/sathyam/media/post_attachments/a0QPtHd8pEQ4hTuDX2i6.jpg)
ലഷ്‌കര്‍-ഇ-തൊയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ള അര്‍ബാസ് അഹമ്മദ് മിറിനെ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് അര്‍ബാസിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധ്യാപികയായിരുന്ന രജനി ബാല എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനാണ് അര്‍ബാസ് അഹമ്മദ് മിര്‍. കഴിഞ്ഞ വര്‍ഷം മെയ്യില്‍ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വച്ചാണ് അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ ജൂണില്‍ രജനി ബാലയെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
ഭീകര സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെയും (പിഎഎഫ്എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലും മറ്റും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകര സംഘടന ജെയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുളള സംഘടനയാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജമ്മു കശ്മീരിലെത്തി ജോലി ചെയ്യുന്ന സുരക്ഷാ സേനാംഗങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും സാധാരണക്കാര്‍ക്കും പിഎഎഫ്എഫ് നിരന്തരം ഭീഷണികള്‍ നല്‍കാറുണ്ടായിരുന്നെന്നും മന്ത്രാലയം അറിയിച്ചു.
താഴ്വരയിലെ സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഭീകരര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ജമ്മു കശ്മീരിന്റെ ആവാസവ്യവസ്ഥ തകര്‍ക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഡിസംബറില്‍ പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ വീഴ്ച്ചകളും സുരക്ഷ ശക്തമാക്കുന്നതിനുള്ള വിവിധ വശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു. തീവ്രവാദത്തിനെതിരെ കര്‍ശനമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
'സാധാരണക്കാരുടെ ക്ഷേമത്തിന് ഹാനികരമാകുന്ന ഭീകര-വിഘടനവാദ പ്രചാരണത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജമ്മുവിലെ ഭീകര ആവാസവ്യവസ്ഥയെ തകര്‍ക്കേണ്ടതുണ്ട്' എന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്.