ചെന്നൈ: ഔദ്യോഗിക കാറില്‍ വച്ച് വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടില്‍ മുന്‍ സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസിനെതിരെ സിബിസിഐഡി കേസെടുത്തു. എസ്പി ഡി. കണ്ണനെതിരെയും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
സംഭവത്തില്‍ മദ്രാസ് ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. എ ഡി ജി പി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഡി ജി പി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതി.
കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 22ന് വാഹനത്തിൽ വച്ച് ഡി ജി പി മോശമായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം ഉണ്ടായത്. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡി ജി പി രാജേഷ് ദാസ്.
പരാതി നൽകുന്നതിൽ നിന്ന് പിൻമാറാൻ തനിക്ക് മേൽ സഹപ്രവർത്തകർ സമ്മർദ്ദം ചെലുത്തിയതായും ഉദ്യോഗസ്ഥ പരാതിപ്പെട്ടിരുന്നു. ആരോപണങ്ങൾ രാജേഷ് ദാസ് നിഷേധിച്ചിരുന്നു. ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്.