ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള കേസിൽ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കൊള്ളയുടെ മുഖ്യസൂത്രധാരൻ, മുരുകന്റെ സഹായികളായ ബാലാജി, ശക്തിവേൽ,സന്തോഷ് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫെഡ് ബാങ്ക് ജീവനക്കാരൻകൂടിയായ മുരുകനും സുഹൃത്ത് സൂര്യയും ഒളിവിലാണ്.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിൽ ഇവർ രണ്ടുപേരും തിരുവള്ളൂർ ജില്ലയിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.
രണ്ടുപൊലിസ് സംഘങ്ങൾ തിരുവള്ളൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പിടികൂടിയ മൂന്നു പേരിൽനിന്നായി 15 കിലോ സ്വർണം കണ്ടെടുത്തു. 32 കിലോ സ്വർണമാണ് ബാങ്കിൽ നിന്നും കൊള്ളയടിച്ചത്.
ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അമ്പാക്കത്താണ് വൻ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.