ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസിൽ മുഖ്യസൂത്രധാരനും ബാങ്ക് ജീവനക്കാരനുമായ മുരുകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മുരുകൻ്റെ സഹായികളായ ബാലാജി,ശക്തിവേൽ, സന്തോഷ്എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചെന്നൈ നഗരത്തിൽ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്.
സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ശങ്കർ ജസ്വാൾ പറഞ്ഞു. ചെന്നൈ നഗരത്തിലെ തിരുമംഗലത്ത് നിന്നാണ് മുരുകൻ പിടിയിലായത്.
കൊള്ളയടിച്ച 32 കിലോഗ്രാം സ്വർണം വീതം വച്ചശേഷം സംഘം പലവഴിക്ക് പിരിയുകയായിരുന്നു. എന്നാൽ ഇവരിൽ പലരും ചെന്നൈയിൽ തന്നെ തിരികെയെത്തി. മറ്റൊരു ജില്ലയിൽ നിന്ന് ചെന്നൈയിൽ തിരികെയെത്തിയ ഉടൻ മുരുകനെ പിടികൂടുകയായിരുന്നുവെന്ന് ശങ്കർ ജസ്വാൾ പറഞ്ഞു.
കവർച്ചാ ശ്രമത്തിൽ പങ്കാളിയായ സൂര്യൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്. ചെന്നൈയിൽ തിരുവള്ളൂർ മേഖലയിൽ നിന്നാണ് പ്രതികളെല്ലാം പിടിയിലായിട്ടുള്ളത്.