ആ കള്ളങ്ങൾ എല്ലാം തന്നെ വള്ളി പുള്ളി വിടാതെ ഞാൻ വിശ്വസിച്ചിരുന്നു. ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്നു ഞാൻ സ്വ‌പ്‌നങ്ങൾ നെയ്‌തു. ആളുകളെ വിശ്വസിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ അവർ നിരന്തരം പരസ്യം നൽകിയിരുന്നു; വാ‌ട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങൾ അവർ എന്നെയും കാണിച്ചിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴേക്കും 16,50,000 രൂപയോളം രൂപ എനിക്കു നഷ്ടപ്പെട്ടിരുന്നു; ശിവശങ്കരി പറയുന്നു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ 5 കോടിയുടെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പില്‍ ഇരകളായവര്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്‌. കില്ലാഡി ദമ്പതികൾ’ എന്ന പേരിൽ ഇടപാടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന കാമാക്ഷിയെയും കാർത്തികേയനെയും ഏതാനും ദിവസങ്ങൾക്കു മുൻപാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.

Advertisment

publive-image

‘‘കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യമായിരുന്നു ‘കില്ലാഡി ദമ്പതി’കളുടേത്. ആ കള്ളങ്ങൾ എല്ലാം തന്നെ വള്ളി പുള്ളി വിടാതെ ഞാൻ വിശ്വസിച്ചിരുന്നു. ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്നു ഞാൻ സ്വ‌പ്‌നങ്ങൾ നെയ്‌തു. ആളുകളെ വിശ്വസിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ അവർ നിരന്തരം പരസ്യം നൽകിയിരുന്നു.

വാ‌ട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങൾ അവർ എന്നെയും കാണിച്ചിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴേക്കും 16,50,000 രൂപയോളം രൂപ എനിക്കു നഷ്ടപ്പെട്ടിരുന്നു.’’ കണ്ണീരോടെ തമിഴ്നാട് ചെങ്കൽപട്ട് സ്വദേശി ശിവശങ്കരി പറയുന്നു. ചെങ്കൽപട്ട് ജില്ലയിലെ റെയിൽവേ നഗർ ഏഴാം സ്ട്രീറ്റിൽ ശിവശങ്കരിയുടെ വീടിന് എതിർവശത്തായി ‘കില്ലാഡി ദമ്പതികൾ’ കുടുംബത്തോടൊപ്പം വീടെടുത്ത് താമസിച്ചിരുന്നു.

ശിവശങ്കരിയുടെ ഇടപെടലാണ് തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ 5 കോടിയുടെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. ‘‘സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങാണ് ജോലിയെന്നാണു ദമ്പതികൾ എല്ലാവരോടും പറഞ്ഞിരുന്നത്. ഓഹരികളിലെ ഓൺലൈൻ വ്യാപാരത്തിൽ സജീവമായി പങ്കെടുക്കാൻ അവർ നിരവധിയാളുകളെ പ്രേരിപ്പിച്ചിരുന്നു.

ഓഹരി വിപണികളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കാമെന്നു പലതവണ വാഗ്‌ദാനം ചെയ്തിരുന്നു. സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ മൂലധനം ആവശ്യമാണെന്നും ഒരു നല്ല തുക തുടക്കത്തിൽ മുടക്കിയാൽ പ്രതിദിനം നേട്ടം കൊയ്യാമെന്നും അവർ എന്നോടു പറഞ്ഞിരുന്നു.

കാമാക്ഷിയുടെ സഹോദരൻ ഭദ്രകാളിമുത്തു, ഭര്‍തൃപിതാവ്‌ ജഗനാഥൻ, അമ്മായിയമ്മ മഹേശ്വരി, കുടുംബസുഹൃത്ത് വിഘ്‌നേശ്വരൻ, ഭാര്യ ഭുവനേശ്വരി എന്നിവർ കൂടെ കൂടെ വീട്ടിൽ വന്ന് അവരുടെ വിജയ കഥകൾ ഞങ്ങളോട് പറയുമായിരുന്നു.

പ്രതിദിനം 5 ലക്ഷം മുതൽ 10 ലക്ഷം വരെ വിപണിയിൽ നിന്ന് ലഭിക്കുമെന്നു അവർ ഞങ്ങളെ നിഷ്പ്രയാസം വിശ്വസിപ്പിച്ചു. വാട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങളായിരുന്നു അവരുടെ തുറുപ്പ് ചീട്ട്. നിരവധിയാളുകൾ അവർക്കു പണം നൽകിയിരുന്നു. അവരുടെ വിലാസവും അവർ തട്ടിപ്പിനായി ഉപയോഗിച്ചു. ’’

2021 ഓഗസ്റ്റ് ഏഴിന് ഭർത്താവിന്റെയും ഭർതൃ പിതാവിന്റെയും തന്റെയും നിക്ഷേപത്തിൽ നിന്ന് പിൻവലിച്ചതും സുഹൃത്തുക്കളിൽ നിന്ന് മൂന്ന് ഗഡുക്കളായി കടമെടുത്ത പണവും ഉൾപ്പെടെ 16,50,000 രൂപ കാമാക്ഷി, അവരുടെ കുടുംബ സുഹൃത്തും ബിസിനസ് പങ്കാളിയുമായ വിഘ്‌നേശ്വരൻ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി.

പണം തിരിച്ചു വേണമെങ്കിൽ ഒരു മാസം മുൻപ് മാത്രം പറഞ്ഞാൽ മതിയെന്നും പത്ത് ശതമാനം ലാഭവിഹിതം അധികമായി നൽകുമെന്നും പ്രതികൾ പറഞ്ഞതായും ശിവശങ്കരി പറയുന്നു.

പണം നിക്ഷേപിച്ചതിനു ശേഷമുള്ള മാസം ഇൻസെന്റീവ് ഇനത്തിൽ 50,000 രൂപ മാത്രമാണ് നൽകിയത്. പിന്നീട് പണമൊന്നും നൽകിയില്ല. ചോദിച്ചപ്പോൾ ആദായ നികുതിയുമായി ബന്ധപ്പെട്ട് പ്രശ്‍നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. സംശയം തോന്നിയപ്പോൾ പണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പണം തിരികെ നൽകാമെന്നാണ് ‘കില്ലാഡി ദമ്പതികൾ’ പറഞ്ഞതെന്നും ശിവശങ്കരി പറയുന്നു.

അവർ നൽകിയ രേഖകളിലും ചെക്കിലും ഐക്കോട് മഹാരാജൻ എന്നാണ് എഴുതിയിരുന്നത്. അങ്ങനെയൊരാളെ എനിക്ക് അറിയില്ലായിരുന്നു. നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന പണം ദമ്പതികൾ തങ്ങളുടെയും കൂട്ടാളികളുടെയും പേരിൽ നിക്ഷേപിക്കുകയായിരുന്നു. ചെക്ക് മടങ്ങിയതോടെയാണ് തട്ടിപ്പിനിരയായെന്നു മനസ്സിലായെന്നും ശിവശങ്കരി പറയുന്നു.

Advertisment